നോട്ട് നിരോധനത്തില്‍ അവതരിച്ച 2000 രൂപയ്ക്ക് എന്ത് സംഭവിച്ചു, 2000 ത്തെപ്പറ്റി റിസര്‍വ് ബാങ്ക് പറഞ്ഞത്

By Web TeamFirst Published Nov 8, 2019, 12:04 PM IST
Highlights

വിപണിയില്‍ കറന്‍സിയുടെ എണ്ണം കൂടിയതിനൊപ്പം ഡിജിറ്റില്‍ പേയ്മെന്‍റുകളുടെ എണ്ണവും കൂടി. മിക്ക ടയർ- II, ടയർ -III പട്ടണങ്ങളിലും, നോട്ടുനിരോധനത്തിനുശേഷം ഡിജിറ്റൽ പേയ്‌മെന്റുകൾ ഇരട്ടിയായി. 

2016 നവംബര്‍ എട്ടിന് 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ഇന്ത്യക്കാരുടെ കൈയിലേക്ക് എത്തിയതാണ് 2,000 രൂപയുടെ നോട്ടുകള്‍. കള്ളപ്പണത്തെ ഇല്ലാതാക്കുകയെന്ന പ്രഖ്യാപനത്തോടെ കൊണ്ടുവന്ന നോട്ടുനിരോധന നടപടിയുടെ ഭാഗമായി 2000 രൂപ നോട്ടുകള്‍ പുറത്തിറക്കിയത് അന്നേ സാമ്പത്തിക വിദഗ്ധരുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 2,000 രൂപ നോട്ടുകള്‍ കള്ളനോട്ടുകള്‍ കൂടാന്‍ കാരണമായേക്കുമെന്ന വിലയിരുത്തലാണ് അന്നുണ്ടായത്. 

നോട്ട് നിരോധനത്തിന് ശേഷം 500 രൂപ വ്യാജ നോട്ടുകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 121 ശതമാനത്തിന്‍റെ വര്‍ധനവാണുണ്ടായത്. 2000 രൂപ നോട്ടുകളുടെ കാര്യത്തില്‍ ഇത് 21.9 ശതമാനവുമാണിത്. 2016 നവംബറില്‍ പുറത്തിറക്കിയ 2000 രൂപ നോട്ടുകളുടെ 14.98 കോടി കള്ളനോട്ടുകളാണ് 2017 ല്‍ പിടിച്ചെടുത്തത്. എന്നാല്‍, കഴിഞ്ഞ മാസം 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിയതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

വിവരാവകാശ രേഖയുടെ മറുപടി പ്രകാരം ഒരു പ്രമുഖ ദേശീയ മാധ്യമാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ഇന്ത്യയുടെ 2000 രൂപ നോട്ടുകളെ മാതൃകയാക്കി പാക്കിസ്ഥാനിലെ പ്രസ്സില്‍ നിന്നും കള്ളനോട്ടുകള്‍ അച്ചടിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

2000 ത്തിന്‍റെ അച്ചടി അവസാനിച്ചു

രാജ്യത്തിനകത്ത് നിന്നും 2000 ന്റെ വ്യാജ നോട്ടുകൾ വ്യാപകമായി പ്രിന്റ് ചെയ്യുന്നതായി വിവിധ അന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ വർഷം 2000 ന്റെ നോട്ടുകൾ അച്ചടിച്ചിട്ടില്ലന്നാണ് ആര്‍ബിഐ വ്യക്തമാക്കുന്നത്. 2016- 17 സാമ്പത്തിക വര്‍ഷം 3,542.991 ദശലക്ഷം 2,000 രൂപയുടെ കറന്‍സി നോട്ടുകള്‍ പ്രിന്‍റ് ചെയ്തിരുന്നു. എന്നാല്‍, 2018- 19 ല്‍ റിസര്‍വ് ബാങ്ക് 46.690 ദശലക്ഷം കറന്‍സി നോട്ടുകള്‍ മാത്രമാണ് പ്രിന്‍റ് ചെയ്തത്. 2019- 20 സാമ്പത്തിക വര്‍ഷം റിസര്‍വ് ബാങ്ക് 2,000 ത്തിന്‍റെ ഒരു കറന്‍സി നോട്ട് പോലും പ്രിന്‍റ് ചെയ്തിട്ടില്ല. ദേശീയ മാധ്യമമായ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസാണ് വിവരാവകാശ മറുപടി അനുസരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.   

എന്നാല്‍, 2000 നോട്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കനുസരിച്ച്, 2018 മാർച്ച് അവസാനത്തോടെ 3,363 ദശലക്ഷം നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു, ഇത് മൊത്തം കറൻസിയുടെ 3.3 ശതമാനവും മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 37.3 ശതമാനവുമാണെന്ന് ദേശീയ മാധ്യമമായ ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

നോട്ട് നിരോധന പ്രഖ്യാപനത്തിന്‍റെ മൂന്നാം വര്‍ഷത്തില്‍ വിപണിയില്‍ നോട്ട് റദ്ദാക്കലിന് മുന്‍പുണ്ടായിരുന്നതിനെക്കാള്‍ കറന്‍സിയുടെ എണ്ണം കുത്തനെ വര്‍ധിച്ചുവെന്നതാണ് സത്യം. 2016 നവംബര്‍ നാലിന് 17.74 ലക്ഷം കോടി നോട്ടുകള്‍ വിപണിയില്‍ ഉണ്ടായിരുന്നപ്പോള്‍ 2019 ഒക്ട‍ോബര്‍ ആയപ്പോഴേക്കും അത് 22 ലക്ഷം കോടിയായി കുതിച്ചുകയറുകയാണുണ്ടായത്. 

യുപിഐ കുതിച്ചുകയറി

വിപണിയില്‍ കറന്‍സിയുടെ എണ്ണം കൂടിയതിനൊപ്പം ഡിജിറ്റില്‍ പേയ്മെന്‍റുകളുടെ എണ്ണവും കൂടി. മിക്ക ടയർ- II, ടയർ -III പട്ടണങ്ങളിലും, നോട്ടുനിരോധനത്തിനുശേഷം ഡിജിറ്റൽ പേയ്‌മെന്റുകൾ ഇരട്ടിയായി. ഗൂഗിളും മറ്റ് ആഗോള ടെക് ഭീമന്മാരും മുതൽ പേടിഎം ഉൾപ്പെടെയുള്ള രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ വാലറ്റുകൾ വരെ മൊബിക്വിക്ക് എല്ലാം ഡിജിറ്റൽ പണമടയ്ക്കൽ സംവിധാനം സ്വീകരിച്ചു. 

2018 ഡിസംബർ വരെ യുപിഐ 1.02 ട്രില്യൺ രൂപയിൽ കൂടുതൽ ഇടപാടുകൾ നടത്തി. ദേശീയ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്) ഇടപാടുകൾ 9.88 ട്രില്യൺ രൂപയിൽ നിന്ന് ഉയർന്നു. മൊബൈൽ ബാങ്കിംഗ് പേയ്‌മെന്റുകളും 2015 സെപ്റ്റംബർ മുതൽ വർദ്ധിച്ചു. എല്ലാ ഡിജിറ്റൽ ഇടപാടുകളും മൊത്തത്തിൽ 440 ശതമാനം വർദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തു.   

click me!