സ്വര്‍ണത്തിന് ഇ വേ ബില്‍ ഏര്‍പ്പെടുത്തിയേക്കും, കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും സൂചന

By Web TeamFirst Published Jan 25, 2020, 12:31 PM IST
Highlights

വിലക്കയറ്റവും, സാമ്പത്തിക പ്രതിസന്ധികളും കാരണം 30 ശതമാനത്തോളം വ്യാപാര കുറവാണ് ജ്വല്ലറി വ്യവസായത്തില്‍ അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ദില്ലി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ സ്വർണ്ണത്തിന് ഇ വേ ബിൽ ഏർപ്പെടുത്താന്‍ സാധ്യതയുളളതായി റിപ്പോര്‍ട്ടുകള്‍. വൻകിട കോർപ്പറേറ്റുകള്‍ ഇ വേ ബില്ലിന് അനുകൂലമാണെന്ന് കേന്ദ്രത്തെ അറിയിച്ചതായിട്ടാണ് സൂചന.

"പരമ്പരാഗതമായ ഒട്ടേറെ സ്വർണ്ണാഭരണ നിർമ്മാതാക്കൾ (പണിക്കാർ) ഈ മേഖലയിൽ പണിയെടുക്കുന്നുണ്ട്. അവർ ആഭരണങ്ങൾ നിർമ്മിച്ച് ജ്വല്ലറികളിൽ കൊടുക്കുന്ന സംവിധാനമാണ് ഇപ്പോൾ പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകൾ പണിയെടുക്കുന്ന ഈ മേഖലയിൽ ഇ വേ ബിൽ ധൃതി പിടിച്ചു നടപ്പാക്കിയാൽ അവരുടെ പണി നഷ്ടപ്പെടുമെന്ന് മാത്രമല്ല വലിയ പ്രതിസന്ധി സ്വർണ വ്യവസായ മേഖലയിൽ സൃഷ്ടിക്കാനും സാധ്യതയുണ്ട്" ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടർ അഡ്വ .എസ്. അബ്ദുൽ നാസർ പറഞ്ഞു. 

വിലക്കയറ്റവും, സാമ്പത്തിക പ്രതിസന്ധികളും കാരണം 30 ശതമാനത്തോളം വ്യാപാര കുറവാണ് ജ്വല്ലറി വ്യവസായത്തില്‍ അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപ് ഇംപീച്ച്മെൻറ്, ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പുതിയ ആശങ്കകൾ, അന്താരാഷ്ട്ര നാണയ നിധിയുടെ വളർച്ച നിരക്ക് പ്രവചനം , ചൈന ഉൾപ്പെടെ  രാജ്യങ്ങളിൽ പടരുന്ന കൊറോണ  വൈറസ് തുടങ്ങിയവ സ്വർണവിലയിൽ വലിയ കുതിച്ചുകയറ്റത്തിനാണ് ഇടയാക്കിയത്. 

ഗ്രാമിന് 3,750 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് 30,000 രൂപയാണ് നിരക്ക്. ജനുവരി 24 ന് ഗ്രാമിന് 3,730 രൂപയും പവന് 29,840 രൂപയുമായിരുന്നു നിരക്ക്. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്.    

ആഗോളവിപണിയില്‍ സ്വർണവിലയില്‍ ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,571.56 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം. 
 

click me!