ഇന്ത്യയെ ഭയപ്പെടുത്തുന്ന മൂന്ന് കാര്യങ്ങള്‍ !; രാജ്യത്തിന് വില്ലന്മാരായി എണ്ണ വില മുതല്‍ ട്രംപ് വരെ

By Web TeamFirst Published Jan 24, 2020, 5:05 PM IST
Highlights

പെട്രോൾ, ഡീസൽ വിലകളിലെ നിയന്ത്രണം സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും,  പൊതുവിതരണ സംവിധാനത്തിനായി പാചക വാതകത്തിനും മണ്ണെണ്ണയ്ക്കും സര്‍ക്കാര്‍ സബ്‌സിഡി നൽകുന്നുണ്ട്. 

ഫെബ്രുവരി 1 ന് രണ്ടാമത്തെ ബജറ്റ് അവതരിപ്പിക്കുമ്പോൾ ഉപഭോഗ മാന്ദ്യവും നിക്ഷേപത്തിലെ തളര്‍ച്ചയും ബാങ്ക് ഇതര മേഖലയിലെ പ്രതിസന്ധിയും ധനമന്ത്രി നിർമ്മല സീതാരാമന്റെ മനസിൽ ഇടം പിടിക്കുമെന്ന് ഏതാണ് ഉറപ്പാണ്, അതേസമയം മൂന്ന് ആഗോള ഘടകങ്ങളെ കണക്കിലെടുത്തുകൊണ്ടാകും അവര്‍ ബജറ്റ് അവതരിപ്പിക്കുക. ഈ മൂന്ന് വിഷയങ്ങളെ ശ്രദ്ധിക്കാതെ മന്ത്രിക്ക് മുന്നോട്ട് പോകാനാകില്ലെന്നത് വ്യക്തമാണ്. 

എണ്ണ വില എന്ന ഒന്നാം നമ്പര്‍ വില്ലന്‍

അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കം മൂലം ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന ഹ്രസ്വകാലത്താണെങ്കിലും സ്ഥിതിഗതികൾ അപകടകരമായ അവസ്ഥയിലെത്തിച്ചു. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചെങ്കിലും, പശ്ചിമേഷ്യയിലെ പിരിമുറുക്കം വീണ്ടും എണ്ണവില വര്‍ധനയ്ക്ക് കാരണമായേക്കും. ഇത് രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യത്തെ വ്യാപാര പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ ഇടയാകും. 

പെട്രോൾ, ഡീസൽ വിലകളിലെ നിയന്ത്രണം സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും,  പൊതുവിതരണ സംവിധാനത്തിനായി പാചക വാതകത്തിനും മണ്ണെണ്ണയ്ക്കും സര്‍ക്കാര്‍ സബ്‌സിഡി നൽകുന്നുണ്ട്. ഉയർന്ന് നില്‍ക്കുന്ന എണ്ണവില ഉൽ‌പാദന ചെലവ് ഉയര്‍ത്തുന്നു, ഗതാഗത ചെലവുകള്‍ ഉയരുന്നതിനും പരോക്ഷമായി ഇത് കാരണമാകുന്നു. മാത്രമല്ല, ഭക്ഷ്യവിലക്കയറ്റത്തില്‍ എണ്ണ വില പ്രധാന കാരണക്കാരനാണ്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചുകൊണ്ട് ഉപഭോക്താക്കളുടെ ഭാരം കുറയ്ക്കുന്നതിനുള്ള ഏതൊരു ശ്രമവും നികുതി വരുമാന ശേഖരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

എണ്ണയുടെ ഓരോ ബാരലിനും 10 ഡോളർ വർദ്ധനവ് സാമ്പത്തിക വളർച്ചയെ 0.2-0.3 ശതമാനം എന്ന നിരക്കില്‍ കുറയ്ക്കുകയും മൊത്ത നാണയപ്പെരുപ്പം 1.7 ശതമാനം വർദ്ധിപ്പിക്കുകയും കറന്റ് അക്കൗണ്ട് കമ്മി 9-10 ബില്യൺ ഡോളർ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് സാമ്പത്തിക സർവേ 2017-18 കണക്കാക്കുന്നു. 

“വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പ്രത്യേകിച്ച് അമേരിക്കയും ഇറാനും തമ്മിലുള്ളത്, ആഗോള എണ്ണ വിതരണത്തെ തടസ്സപ്പെടാന്‍ കാരണമാകുന്നു. ഇത് താൽക്കാലിക ബിസിനസ്സ് നിക്ഷേപത്തെ ദുർബലപ്പെടുത്തുകയും ചെയ്യും,” അന്താരാഷ്ട്ര നാണയ നിധി ലോക സാമ്പത്തിക ഔട്ട്‌ലുക്ക് അപ്‌ഡേറ്റിൽ വ്യക്തമാക്കുന്നു. 

ഒന്നും അവസാനിച്ചിട്ടില്ല !

ചൈനയും യുഎസും തമ്മിലുള്ള ആദ്യ ഘട്ട വ്യാപാര കരാർ ആഗോള വ്യാപാര മേഖലയെ ശാന്തമാക്കിയെങ്കിലും, ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധം ഇന്നും അവസാനിച്ചിട്ടില്ല. ചൈനയുടെ വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ സ്ഥിതി കൂടുതൽ വഷളാകും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ വ്യാപാര ഇടപാടുകൾക്കായി യൂറോപ്യൻ യൂണിയനിലേക്കും ജപ്പാനിലേക്കും തിരിയുമെന്ന് അമേരിക്കന്‍ ജനതയോട് വാഗ്ദാനം ചെയ്ത് കഴിഞ്ഞു, ഇത് വ്യാപാര സംഘർഷങ്ങൾക്ക് പുതിയ അതിർത്തികൾ തുറക്കാനിടയാക്കും.

“അമേരിക്കയും അതിന്റെ വ്യാപാര പങ്കാളികളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിലെ കൂടുതൽ തകർച്ച (ഉദാഹരണത്തിന്, അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സംഘർഷം) അല്ലെങ്കിൽ മറ്റ് രാജ്യങ്ങൾ ഉൾപ്പെടുന്ന വ്യാപാര ബന്ധങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധികള്‍ ആഗോള ഉൽ‌പാദനത്തിന്‍റെ അടിത്തറയെ ദുർബലപ്പെടുത്താം. ഇത്തരം പ്രശ്നങ്ങള്‍ ആഗോള വളർച്ചയെ അടിസ്ഥാന നിരക്കിനെക്കാൾ കുറയാൻ ഇടയാക്കുന്നു, ”ഐ‌എം‌എഫ് റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയും യുഎസുമായി ഉഭയകക്ഷി വ്യാപാര പ്രശ്‌നങ്ങളുണ്ട്, പരിമിതമായ വ്യാപാര കരാർ ഒപ്പിടുന്നതിൽ ഇരു രാജ്യങ്ങളും ഇതുവരെ പരാജയപ്പെട്ടു. തുടർച്ചയായ അഞ്ചാം മാസവും ഇന്ത്യയുടെ കയറ്റുമതി കുറയുകയും വർദ്ധിച്ചുവരുന്ന വ്യാപാര സംഘർഷങ്ങൾ ഇന്ത്യയുടെ ജിഡിപിയെയും നികുതി പിരിവുകളെയും പ്രതികൂലമായി ബാധിച്ചു. 

നിയമം ഇന്ത്യയ്ക്ക് എതിരാകുമോ?

അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ എതിര്‍പ്പ് ഉണ്ടായതോടെ ആഗോള വ്യാപാര സംഘടനയുടെ തര്‍ക്ക പരിഹാര സംവിധാനത്തിലേക്കുളള നിയമനങ്ങള്‍ തടയപ്പെട്ടു. ഇതോടെ ഈ സംവിധാനം ഏതാണ്ട് നിശ്ചലമായി. 

ബുധനാഴ്ച, ഡബ്ല്യുടിഒ മേധാവി റോബർട്ടോ അസെവെഡോയുമായുള്ള ചർച്ചയ്ക്കുള്ള സന്നദ്ധത അദ്ദേഹം സൂചിപ്പിച്ചു. ആഗോള വ്യാപാര സ്ഥാപനത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഡബ്ല്യുടിഒ നിയമപ്രകാരം വികസ്വര രാജ്യ നിലവാരം അന്യായമായി ഇന്ത്യയും ചൈനയും പ്രയോജനപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യുടിഒ നിയമങ്ങൾ‌ ഗണ്യമായ മാറ്റം ഉണ്ടായാല്‍‌, അത് ഇന്ത്യയുടെ താൽ‌പ്പര്യത്തിന് വിരുദ്ധമാകും. ആഗോള വ്യാപാര സംഘടനയുടെ ഭാഗത്ത് നിന്ന് നിയമത്തില്‍ മാറ്റം വരുത്തിയാല്‍ ഇന്ത്യയുടെ ദുർബലമായ വ്യാപാര മത്സരശേഷിയും ചരക്ക് കയറ്റുമതിയും കൂടുതല്‍ പ്രശ്നത്തിലാകും.  

click me!