ഇന്ത്യ വളരുന്നത് എങ്ങോട്ട്; പട്ടിണി കിടക്കുന്ന ഭാരതീയരുടെ എണ്ണം കൂടുന്നു

By Web TeamFirst Published Oct 17, 2018, 4:27 PM IST
Highlights

119 രാജ്യങ്ങളുടെ പട്ടികയാണ് പ്രമുഖ എന്‍ജിഒ സംഘടനയായ വെല്‍റ്റ്ഹങ്കര്‍ഹൈലൈഫ് പുറത്ത് വിട്ടത്. രൂക്ഷമായ പട്ടിണി അനുഭവപ്പെടുന്ന 45 രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ത്യയെയും പരിഗണിച്ചിരിക്കുന്നത്. 

ദില്ലി: വന്‍ വികസനങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോഴും, പട്ടിണി കിടക്കുന്നവരുടെ എണ്ണം രാജ്യത്ത് വലിയ തോതില്‍ വര്‍ദ്ധിക്കുന്നു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയ്ക്ക് 103-ാം  സ്ഥാനം മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് സ്ഥാനങ്ങളാണ് ഇന്ത്യ പിന്നോട്ടിറങ്ങി.  

119 രാജ്യങ്ങളുടെ പട്ടികയാണ് പ്രമുഖ എന്‍ജിഒ സംഘടനയായ വെല്‍റ്റ്ഹങ്കര്‍ഹൈലൈഫ് പുറത്ത് വിട്ടത്. രൂക്ഷമായ പട്ടിണി അനുഭവപ്പെടുന്ന 45 രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ത്യയെയും പരിഗണിച്ചിരിക്കുന്നത്. 

2017 ല്‍ ഇന്ത്യ 100 സ്ഥാനത്തായിരുന്നു. ഇത് 13 മത്തെ വര്‍ഷമാണ് ആഗോള പട്ടിണി സൂചിക പുറത്തുവരുന്നത്. പ്രധാനമായും നാല് സൂചകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. പോഷകാഹരക്കുറവ്, ശിശു മരണനിരക്ക്, ശരീരശോഷണം, വിളര്‍ച്ച എന്നിവയാണ് ആ നാല് സൂചകങ്ങള്‍. 

പരിസര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ റാങ്ക് വളരെ പിന്നാലാണ്. ചൈന (25-ാം സ്ഥാനം), നേപ്പാള്‍ (72), മ്യാന്മാര്‍ (68), ശ്രീലങ്ക (67) ബംഗ്ലാദേശ് (86). പാകിസ്ഥാന്‍ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുളള രാജ്യം, 106-ാം സ്ഥാനമാണ് പാകിസ്ഥാന്. സാമ്പത്തികമായി ഗുരുതരമായ അവസ്ഥയുടെ സൂചകങ്ങളില്‍ ഒന്നായി പരിഗണിക്കുന്ന ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പിന്നിലേക്ക് പോകുന്നത് ഇന്ത്യയിലെ സാമ്പത്തിക പുരോഗതിയെ പിന്നോട്ടടിക്കും. 

click me!