വിദേശ നിക്ഷേപ വരവിൽ വൻ വർധന: കേന്ദ്ര ബാങ്കുകളുടെ നിലപാട് ഇന്ത്യക്ക് അനുകൂലമാകുന്നു; എഫ്പിഐകൾ സജീവം

By Web TeamFirst Published Nov 8, 2020, 8:48 PM IST
Highlights

ആഗോള കേന്ദ്ര ബാങ്കുകളുടെ അക്കോമഡേറ്റീവ് നിലപാട് തുടരുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളിലേക്ക് വിദേശ നിക്ഷേപം നടത്തുന്നതിന് സഹായകരമായ അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. 
 

വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) നവംബറിലെ ആദ്യ അഞ്ച് ട്രേഡിങ്ങ് സെഷനുകളിൽ 8,381 കോടി രൂപ ഇന്ത്യൻ മൂലധന വിപണിയിൽ നിക്ഷേപിച്ചു. ത്രൈമാസ ഫലങ്ങൾ മികച്ചതായതും രാജ്യത്തെ ബിസിനസ്സ് പ്രവർത്തനങ്ങൾ പുനരാരംഭിച്ചതും നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയതാണ് നിക്ഷേപ വർധനയ്ക്ക് കാരണം. 

ഡിപോസിറ്ററികളുടെ കണക്കുകൾ പ്രകാരം, എഫ്പിഐകൾ 6,564 കോടി രൂപ ഇക്വിറ്റിയിലും ഡെറ്റ് വിഭാഗത്തിൽ 1,817 കോടി രൂപയും നിക്ഷേപിച്ചു. നവംബർ രണ്ട് മുതൽ ആറ് വരെയുളള കാലയളവിൽ മൊത്തം അറ്റാദായം 8,381 കോടി രൂപയായി. ഒക്ടോബറിൽ വിദേശ നിക്ഷേപകർ 22,033 കോടി രൂപ ഇന്ത്യൻ വിപണിയിൽ നിക്ഷേപം നടത്തിയിരുന്നു.

ഒരേപോലെ പണം ഒഴുകുന്നു

സമ്പദ് വ്യവസ്ഥ തുറക്കുക, ബിസിനസ്സ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുക, പ്രതീക്ഷിച്ചതിലും മികച്ച ത്രൈമാസ ഫലങ്ങൾ എന്നിവ നിക്ഷേപകരുടെ താൽപര്യം നിലനിർത്തുന്നുവെന്ന് മോർണിംഗ്സ്റ്റാർ ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടർ - മാനേജർ റിസർച്ച് ഹിമാൻഷു ശ്രീവാസ്തവ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു. ഇന്ത്യയിൽ കൊറോണ വൈറസ് (കൊവിഡ് -19) കേസുകൾ കുറയുന്നതും യുഎസ് ഡോളറിന്റെ ദുർബലതയും മെച്ചപ്പെട്ട സാഹചര്യം ഒരുക്കിയതായി അദ്ദേ​ഹം കൂട്ടിച്ചേർത്തു. 

“ഇന്ത്യയിലേക്കുള്ള നിക്ഷേപ വരവ് എല്ലാ മേഖലകളിലേക്കും ഉണ്ട്. ഗുണനിലവാരമുള്ള കമ്പനികളിലേക്ക് പണം ഒരേപോലെ ഒഴുകുന്നു," ഗ്രോവിലെ സഹസ്ഥാപകനും സി ഒ ഒയുമായ ഹർഷ് ജെയ്ൻ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം കൂടുതൽ സുസ്ഥിരമായ നിക്ഷേപകരുടെ വികാരം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള കേന്ദ്ര ബാങ്കുകളുടെ അക്കോമഡേറ്റീവ് നിലപാട് തുടരുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളിലേക്ക് വിദേശ നിക്ഷേപം നടത്തുന്നതിന് സഹായകരമായ അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. 
 

click me!