സ്വകാര്യവൽക്കരണ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ വിദേശ നിക്ഷേപവരവിൽ വൻ വർധന; ഫെബ്രുവരി മാസ റിപ്പോർട്ട് പുറത്ത്

By Web TeamFirst Published Feb 28, 2021, 3:29 PM IST
Highlights

2021-22 സാമ്പത്തിക വർഷത്തെ ഇതുവരെയുളള കണക്കുകൾ പ്രകാരം, ഇക്വിറ്റികളിലേക്കുള്ള ആകെ എഫ്പിഐ നിക്ഷേപം 2.63 ലക്ഷം കോടി രൂപയാണ്, ഇത് രാജ്യത്തെ എക്കാലത്തെയും ഉയർന്ന എഫ്പിഐ നിക്ഷേപ വളർച്ചയാണ്.

മുംബൈ: ഇന്ത്യൻ ഇക്വിറ്റികൾ കേന്ദ്ര ബജറ്റിന് ശേഷം വൻ കുതിപ്പ് നടത്തിയതോടെ, ഫെബ്രുവരിയിൽ ഇന്ത്യൻ മൂലധന വിപണിയിലേക്കുളള മൊത്തം വിദേശ പോർട്ട് ഫോളിയോ നിക്ഷേപം (എഫ്പിഐ) 25,787 കോടി രൂപയായി ഉയർന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന എൻഎസ്‍ഡിഎൽ ഡാറ്റ പ്രകാരം 2020 ലെ മൊത്തം എഫ്‍പിഐ നിക്ഷേപം 45,260 കോടി രൂപയാണ്.

ബാങ്കുകളുടെ സ്വകാര്യവൽക്കരണം ഉൾപ്പെടെയുള്ള കൂടുതൽ ഉദാരവൽക്കരണ നടപടികൾ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിന് ശേഷം വിദേശ നിക്ഷേപ വരവിൽ വൻ വർധന റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബജറ്റിൽ പുതിയ നികുതികൾ ഇല്ലാത്തതും നിക്ഷേപകരിൽ അനുകൂല വികാര സൃഷ്‌ടിക്ക് കാരണമായി.

നടപ്പ് സാമ്പത്തിക വർഷത്തെ ഇതുവരെയുളള കണക്കുകൾ പ്രകാരം, ഇക്വിറ്റികളിലേക്കുള്ള ആകെ എഫ്പിഐ നിക്ഷേപം 2.63 ലക്ഷം കോടി രൂപയാണ്, ഇത് രാജ്യത്തെ എക്കാലത്തെയും ഉയർന്ന എഫ്പിഐ നിക്ഷേപ വളർച്ചയാണ്. ഈ മാസത്തെ മൊത്ത വിദേശ സ്ഥാപന നിക്ഷേപം (എഫ്ഐഐ) 42,044.46 കോടി രൂപയായിരുന്നു.

വിദേശ നിക്ഷേപ വരവിലെ വർധന ഇന്ത്യൻ രൂപയുടെ മൂല്യവർധനയ്ക്കും സഹായിച്ചിട്ടുണ്ട്. യുഎസിലും ആഭ്യന്തര വിപണിയിലും അടുത്തിടെയുണ്ടായ ബോണ്ട് വരുമാന വർധന കുതിച്ചുയരുന്നത് നിക്ഷേപകർക്കിടയിൽ ഉന്മേഷമുണ്ടാക്കി, ഇത് ഓഹരി വിപണിയിലും മുന്നേറ്റത്തിന് പ്രോത്സാഹനം നൽകുന്നു.

click me!