ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നു: രാജ്യത്തിന് ഭാഗ്യമാസമായി നവംബര്‍; വിശദമായ കണക്കുകള്‍ പുറത്ത്

By Web TeamFirst Published Dec 1, 2019, 9:30 PM IST
Highlights

കഴിഞ്ഞ മാസം 2,358.2 കോടി രൂപ പിന്‍വലിക്കുകയും ചെയ്തു. പ്രധാനമായും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര കരാര്‍ ഉടന്‍ സാധ്യമായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് നിക്ഷേപം വര്‍ധിക്കാന്‍ കാരണം.

മുംബൈ: ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് നവംബറില്‍ വന്‍ വിദേശ നിക്ഷേപ ഒഴുക്ക്. തുടര്‍ച്ചയായി ഇത് മൂന്നാം മാസമാണ് ഇന്ത്യന്‍ മൂലധന വിപണിയില്‍ നിക്ഷേപം മേല്‍ക്കൈ നേടുന്നത്. ആകെ 22,872 കോടി രൂപയാണ് ഇന്ത്യയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ നിക്ഷേപിച്ചത്. ഡിപ്പോസിറ്ററി സേറ്റ അനുസരിച്ച് നവംബറില്‍ ആകെ 25,230 കോടി രൂപ ഇക്വിറ്റികളിലെത്തി. 

കഴിഞ്ഞ മാസം 2,358.2 കോടി രൂപ പിന്‍വലിക്കുകയും ചെയ്തു. പ്രധാനമായും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര കരാര്‍ ഉടന്‍ സാധ്യമായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് നിക്ഷേപം വര്‍ധിക്കാന്‍ കാരണം. കേന്ദ്ര സര്‍ക്കാരിന്‍റെ പൊതുമേഖല ഓഹരി വില്‍പ്പന സംബന്ധിച്ച നടപടികളും വിദേശ നിക്ഷേപകരുടെ ആവേശം വര്‍ധിപ്പിച്ചിട്ടുണ്ട്. 

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഒക്ടോബറില്‍ 16,037.6 കോടി രൂപ നിക്ഷേപമാണ് നടത്തിയത്. സെപ്റ്റംബറില്‍ ഇത് 6,557.8 കോടി രൂപയായിരുന്നു. കൂടാതെ, "2019 സെപ്റ്റംബറിൽ പ്രഖ്യാപിച്ച നികുതി പരിഷ്കാരങ്ങൾ ഇപ്പോൾ നിയമനിർമ്മാണം നടത്തും. ഇതോടെ ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിലെ അവ്യക്തതകൾ നീങ്ങും," ബിഡിഒ ഇന്ത്യയുടെ പാര്‍ട്ട്നറായ പ്രണയ് ഭാട്ടിയ പറഞ്ഞു. 

"അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര യുദ്ധം പൂര്‍ണമായി അവസാനിച്ച് കരാര്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും സര്‍ക്കാരിന്‍റെ പൊതുമേഖല ഓഹരി വില്‍പ്പന അനുകൂല നടപടികളുമാണ് പ്രധാനമായും നിക്ഷേപ വരവ് വര്‍ധിക്കാന്‍ കാരണം" സാംകോ സെക്യൂരിറ്റീസ് ഗവേഷണ വിഭാഗം തലവന്‍ ഉമേഷ് മേത്ത അഭിപ്രായപ്പെട്ടു. 
 

click me!