ക്രൂഡ് ഓയിലും, സ്വർണവും കാരണക്കാർ; ഇന്ത്യയുടെ വ്യാപാര കമ്മി കുതിച്ചുയർന്നു, 14 വർഷത്തെ ഉയർന്ന നില

By Web TeamFirst Published Oct 14, 2021, 8:29 PM IST
Highlights

സേവന മേഖലയിലെ ട്രേഡ് സർപ്ലസും വിദേശ നിക്ഷപത്തിന്റെ ഓഹരി വിപണിയിലേക്കുള്ള വരവിലെ വർധനയും ഇപ്പോഴത്തെ നിലയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ദില്ലി: ഇന്ത്യയുടെ വ്യാപാര കമ്മി 22.6 ബില്യൺ ഡോളറിലേക്ക് ഉയർന്നു. 14 വർഷത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ക്രൂഡ് ഓയിലിന്റെയും സ്വർണത്തിന്റെയും ഇറക്കുമതി വർധിച്ചതാണ് ഇത്തരത്തിൽ വ്യാപാര കമ്മി ഉയരാൻ കാരണമായത്.

എന്നാൽ ഇത് രാജ്യത്തിന് വലിയ തലവേദനയാവില്ലെന്നാണ് വിലയിരുത്തൽ. സേവന മേഖലയിലെ ട്രേഡ് സർപ്ലസും വിദേശ നിക്ഷപത്തിന്റെ ഓഹരി വിപണിയിലേക്കുള്ള വരവിലെ വർധനയും ഇപ്പോഴത്തെ നിലയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപം സെപ്തംബറിൽ 637 ബില്യൺ ഡോളറിലേക്കാണ് ഉയർന്നത്. ഏപ്രിൽ ജൂൺ പാദവാർഷികത്തിൽ റിസർവ് ബാങ്കിന്റെ കണക്ക് പ്രകാരം കറണ്ട് അക്കൗണ്ടിൽ 6.5 ബില്യൺ ഡോളറാണ്.

വരും മാസങ്ങളിൽ വ്യാപാര കമ്മി കുറയുമെന്നാണ് കരുതുന്നത്. 13 മുതൽ 16 ബില്യൺ ഡോളറിലേക്ക് വരെ വരും മാസങ്ങളിൽ വ്യാപാര കമ്മി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ തന്നെ അഭിപ്രായപ്പെടുന്നത്.

സെപ്തംബറിൽ 33.8 ബില്യൺ ഡോളറായിരുന്നു ഇന്ത്യയുടെ കയറ്റുമതി. കഴിഞ്ഞ വർഷം സെപ്തംബറിൽ ഇത് 27.56 ബില്യൺ ഡോളറായിരുന്നു. എന്നാൽ സ്വർണവും ക്രൂഡ് ഓയിലും അധികമായി വാങ്ങിയതിനാൽ ഇറക്കുമതി മുൻ വർഷത്തെ 30.52 ബില്യൺ ഡോളറിൽ നിന്ന് 56.39 ബില്യൺ ഡോളറിലേക്ക് ഉയർന്നു.

എണ്ണ ഇറക്കുമതി മുൻവർഷത്തെ 5.83 ബില്യൺ ഡോളറിൽ നിന്ന് 17.44 ബില്യൺ ഡോളറിലേക്ക് ഉയർന്നു. സ്വർണമാകട്ടെ 5.1 ബില്യൺ ഡോളറിൽ നിന്ന് 601 ദശലക്ഷം ഡോളറായാണ് വർധിച്ചത്. 

click me!