ഐപിഒയിൽ നിന്ന് താത്കാലികമായി പിന്മാറി ജോയ് ആലുക്കാസ് ഗ്രൂപ്പ്

By Web TeamFirst Published Feb 21, 2023, 2:43 PM IST
Highlights

ഐപിഒയിലൂടെ ധനം സമാഹരിച്ച് കടബാധ്യതകൾ തീർത്ത് തങ്ങളുടെ ബിസിനസ് കൂടുതൽ ശക്തിപ്പെടുത്താനായിരുന്നു കമ്പനിയുടെ നീക്കം

കൊച്ചി: ജോയ് ആലുക്കാസ് ഗ്രൂപ്പ് പ്രാഥമിക ഓഹരി വിൽപ്പനയിൽ നിന്ന് താത്കാലികമായി പിന്മാറി. ഐപിഒ വഴി 2300 കോടി രൂപ നിക്ഷേപം സ്വീകരിക്കാനായിരുന്നു നേരത്തെയെടുത്ത തീരുമാനം. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ്‌ ഓഫ് ഇന്ത്യ യുടെ വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. ഈ വർഷം ആദ്യം ഐ പി ഒ യിലൂടെ ഓഹരികൾ വിറ്റഴിച്ച് പണം സമാഹരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പുതിയ സാമ്പത്തിക വർഷത്തെ കണക്കുകൾ കൂടി ഉൾപ്പെടുത്തി പുതിയ അപേക്ഷ നൽകാനാണ് കമ്പനിയുടെ തീരുമാനം. അടുത്ത സാമ്പത്തിക വർഷത്തിൽ 2023 ൽ തന്നെ ഐ പി ഒ ഉണ്ടാകുമെന്നും ജോയ്‌ ആലുക്കാസ്  ഗ്രൂപ്പ് സി ഇ ഒ  ബേബി ജോർജ് പറഞ്ഞു.

സ്വർണവില ഇന്നും ഇടിഞ്ഞു; അനക്കമില്ലാതെ വെള്ളിയുടെ വില

കഴിഞ്ഞ വർഷം ഡിസംബറിൽ ഫോർബ്സ് മാഗസിൽ പുറത്തുവിട്ട ഇന്ത്യയിലെ ജ്വല്ലറി ഉടമകളുടെ അതിസമ്പന്ന പട്ടികയിൽ ഒന്നാമത് ജോയ് ആലൂക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്‍റെ ആസ്തി. ഫോബ്സ് മാസികയുടെ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 69-ആം സ്ഥാനത്താണ് ജോയ് ആലുക്കാസ്. 

ദുബൈ ടൂ കരിപ്പൂർ, വായിൽ ഒളിപ്പിച്ച് കൊണ്ട് വന്നത് സ്വർണ ചെയിൻ; സ്വർണനാണയം അടിവസ്ത്രത്തിൽ, പിടിച്ചെടുത്തു

ഇന്ത്യയിലെ മുൻനിര ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന് 68 നഗരങ്ങളിൽ ഔട്ട്ലെറ്റുകളുണ്ട്. ഐപിഒയിലൂടെ ധനം സമാഹരിച്ച് കടബാധ്യതകൾ തീർത്ത് തങ്ങളുടെ ബിസിനസ് കൂടുതൽ ശക്തിപ്പെടുത്താനായിരുന്നു കമ്പനിയുടെ നീക്കം. ഇതിന് മുൻപ് 2018 ലും ഐപിഒയുമായി ജോയ് ആലുക്കാസ് മുന്നോട്ട് പോയിരുന്നെങ്കിലും അതിൽ പിന്നീട് തീരുമാനമായിരുന്നില്ല. 2022 ലാണ് കമ്പനി പിന്നീട് ഐപിഒയിലേക്ക് പോകാൻ തീരുമാനിച്ചത്. അതാണ് ഇപ്പോൾ താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.

click me!