
ദില്ലി: ഏകീകൃത നിരക്കിലുള്ള ജിഎസ്ടിയെന്ന കോണ്‍ഗ്രസിന്റെ ആവശ്യം തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി. ബെന്‍സ് കാറിനും പാലിനും ഒരേ നിരക്കില്‍ നികുതി ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 18 ശതമാനം ഏകീകൃത നികുതിയെന്ന കോണ്‍ഗ്രിസിന്റെ ആവശ്യം ഭക്ഷ്യ സാധനങ്ങളുടെ വില വന്‍തോതില്‍ ഉയരാന്‍ ഇടയാക്കുമെന്നും മോദി പറഞ്ഞു.
ചരക്ക് സേവന നികുതി നടപ്പാക്കി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും നികുതി ദായകരുടെ പരിധിയിലേക്ക് 70 ശതമാനം പേരെ എത്തിക്കാനായി. 17 നികുതികള്‍ക്കും 23 സെസുകള്‍ക്കും പകരം ഒരൊറ്റ നികുതി എന്നതിലേക്ക് കാര്യങ്ങള്‍ മാറി. രാജ്യത്ത് ചെക്പോസ്റ്റുകള്‍ ഇല്ലാതാക്കി. എക്‌സൈസ്, ഡ്യൂട്ടി, സര്‍വ്വീസ് ചര്‍ജ്ജുകള്‍, വാറ്റ് പോലുള്ള സംസ്ഥാന നികുതികള്‍ ഇവയെല്ലാം ഇല്ലാതാക്കുക വഴി പരോക്ഷ നികുതികളെ കൂടുതല്‍ ലളിതമാക്കാന്‍ കഴിഞ്ഞു. സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും വ്യാപാരികളില്‍ നിന്നും മറ്റ് നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് ജിഎസ്ടി സംവിധാനത്തെ കുറ്റമറ്റതാക്കിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
എല്ലാ സാധനങ്ങള്‍ക്കും ഒരു നികുതി നിരക്ക് ഏര്‍പ്പെടുത്തിയാല്‍ കാര്യങ്ങള്‍ വളരെ ലളിതമാകും. പക്ഷേ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ പൂജ്യം ശതമാനം നികുതിയില്‍ കിട്ടുന്ന ഇപ്പോഴത്തെ അവസ്ഥ ഉണ്ടാവില്ല. ബെന്‍സ് കാറിനും പാലിനും ഒരേ നിരക്കില്‍ നികുതി ഏര്‍പ്പെടുത്താനാവുമോ? ഒരൊറ്റ നിരക്കിലെ നികുതി വേണമെന്നാണ് കോണ്‍ഗ്രസിലെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നുവെച്ചാല്‍ ഇപ്പോള്‍ പൂജ്യം ശതമാനവും അഞ്ച് ശതമാവുമൊക്കെ മാത്രം നികുതി കൊടുത്ത് ജനങ്ങള്‍ വാങ്ങുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് 18 ശതമാനം നികുതിനല്‍കേണ്ടി വരുമെന്നാണ് അതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകളുമായി Money News അപ്പ്‌ഡേറ്റായി തുടരൂ — മാർക്കറ്റ് ട്രെൻഡുകൾ, Share Market News വാർത്തകളുമായി Tax News, IPO, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, നിക്ഷേപം, സമ്പാദ്യം തുടങ്ങി സമഗ്രമായ വിവരങ്ങൾ നിങ്ങളുടെ കൈവശം. ദിവസേനയുള്ള Gold Rate Today സ്വർണവില മാറ്റങ്ങൾ എട്ടാം ശമ്പള കമ്മീഷൻ തുടങ്ങിയ വിഷയങ്ങളിലെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും വിദഗ്ധ വിശകലനങ്ങളും അറിയൂ.