ഇലെക്സ് 2017ന് കൊച്ചിയിൽ ഉജ്ജ്വല തുടക്കം

By Web DeskFirst Published Dec 13, 2017, 8:31 PM IST
Highlights

കൊച്ചി: പൊതു മേഖലാ സ്ഥാപനങ്ങൾ പരസ്പരം സഹകരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് നേട്ടമുണ്ടാക്കുമെന്നു വ്യവസായ, കായിക വകുപ്പ് മന്ത്രി എ.സി മൊയ്‌തീൻ അഭിപ്രായപ്പെട്ടു. നെടുമ്പാശേരി  സിയാൽ കൺവെൻഷൻ  സെന്ററിൽ ആരംഭിച്ച മൂന്നു ദിവസത്തെ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെയും ആശയങ്ങളുടെയും പ്രദർശന- ചർച്ചാ മേളയായ  എലെക്സ് 2017 ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി.  പ്രതിസന്ധി നേരിടുന്ന കമ്പനികളുടെ വൈദ്യുത ബില്ലുകളിലെ കുടിശിക നിലനിർത്തി തുടർ ബില്ലുകൾ അടക്കാനുള്ള സൗകര്യം  വൈദ്യുതി  വകുപ്പുമായി സഹകരിച്ചു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കേരളാ ഇലക്ട്രിക്കല്‍സ് ആന്റ് അലൈഡ് എഞ്ചിനീയറിങ് ലിമിറ്റഡ് (കെല്‍) സംഘടിപ്പിക്കുന്ന 'ഇലെക്സ്' പ്രദർശനവും അനുബന്ധ സെമിനാറുകളും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.   വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ചടങ്ങില്‍ അധ്യക്ഷനായിരുന്നു.കെല്ലിന്റെ പുതിയ ലോഗോ മന്ത്രി എം.എം മണി പ്രകാശനം ചെയ്തു

വ്യവസായ, വൈദ്യുത വകുപ്പുകളുടെ സഹകരണത്തോടെയാണ് കെൽ, നെടുമ്പാശേരിയിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഇലക്ട്രിക്കൽ ഉത്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന  മേളയിൽ രാജ്യത്തെ പ്രമുഖ കമ്പനികളുടെ ഉത്പ്പന്നങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഐ.എസ്.ആർ.ഒ, കൊച്ചി മെട്രോ, ട്രാക്കോ കേബിൾസ്, കിൻഫ്ര, അനെർട്ട്, കെൽട്രോൺ, കൊച്ചിൻ ഷിപ് യാർഡ്, തുടങ്ങിയ പൊതു മേഖലാ കമ്പനികൾക്കൊപ്പം സീമെൻസ്, ഹിറ്റാച്ചി, കൊബാക്, ക്രോംപ്ടൺ ഗ്രീവ്സ്, ക്യു  വേവ്, നവാൾട്ട്, ഫിനോലക്സ് ,  തുടങ്ങി സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികകളുടെ ഉത്പന്നങ്ങളും പ്രദർശനത്തിലുണ്ട്.  രാജ്യത്തെ മൂന്ന് പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ കണ്‍സോര്‍ഷ്യമായ എസ്.പി.ബി അസോസിയേറ്റ്സിന്റെ  നേതൃത്വത്തിലാണ് ഇലെക്സ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.

പവറിങ് ഫ്യൂച്ചര്‍ കേരള എന്ന സന്ദേശമുയര്‍ത്തുന്ന അഞ്ച് ടെക്നിക്കല്‍ സെമിനാറുകളായി പതിനെട്ടോളം മേഖലകള്‍ പരിചയപ്പെടുത്തുന്നുണ്ട്. സാങ്കേതിക വിദ്യ, ഊര്‍ജ്ജ എഫിഷ്യന്‍സി, സ്മാര്‍ട്ട് ഗ്രിഡ്, സോളാര്‍ സംവിധാനങ്ങള്‍, എന്നിങ്ങനെയുള്ള വിഷയങ്ങളിലൂന്നിയായിരിക്കും സെമിനാറുകള്‍. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള പ്രത്യേക അവസരവും ഇതിനോടൊപ്പമുണ്ട്. പ്രോജക്ടുകള്‍ അവതരിപ്പിക്കാനുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ പ്രമുഖ എഞ്ചിനീയറിങ് കോളേജുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെത്തും. സംസ്ഥാന സര്‍ക്കാറിന്റെ ആശിര്‍വാദത്തോടെ ആദ്യമായാണ് ഇത്തരമൊരു സംരംഭം സംഘടിപ്പിക്കപ്പെടുന്നത്.

കൊച്ചി സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ എം.എൽ.എമാരായ അൻവർ സാദത്ത്, വി.പി സജീന്ദ്രൻ, കെൽ  ചെയർമാൻ വർക്കല ബി രവികുമാർ, മാനേജിങ് ഡയറക്ടർ ഷാജി എം വര്‍ഗീസ്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിൽ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്ടിൻ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത് പ്രസിഡന്റ് മിനി എൽദോ, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ നാരായണപിള്ള, ഗ്രാമ പഞ്ചായത്ത് അംഗം വത്സലാ സിജു തുടങ്ങിയവർ സംസാരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം വരെ പ്രദര്‍ശനം നീണ്ടുനില്‍ക്കും.  പൊതു ജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. 

click me!