റെയിൽവേ: ആകെ വകയിരുത്തിയത് 1,58,658 കോടി; കേരളത്തിന് കാര്യമായി ഒന്നുമില്ല

By Web TeamFirst Published Feb 1, 2019, 3:38 PM IST
Highlights

ആകെ ബജറ്റ് തുകയുടെ 6.08 ശതമാനമാണ് റെയിൽവേയ്ക്കായി നീക്കി വച്ചിരിക്കുന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുൾപ്പടെയുള്ള കേരളത്തിന്‍റെ ആവശ്യങ്ങൾക്ക് ഇത്തവണയും കേന്ദ്രം ചെവി കൊടുത്തില്ല.

ദില്ലി: കേന്ദ്രബജറ്റിൽ റെയിൽവേയ്ക്ക് വേണ്ടി മന്ത്രി പിയൂഷ് ഗോയൽ നീക്കി വച്ചത് 1,58,658 കോടി രൂപ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് .39 ശതമാനം കുറവാണിത്. കഞ്ചിക്കോട് കോച്ച് ഫാക്ടറിയുൾപ്പടെയുള്ള കേരളത്തിന്‍റെ ആവശ്യങ്ങൾക്ക് ഇത്തവണയും കേന്ദ്രം ചെവി കൊടുത്തില്ല.

കഴിഞ്ഞ വർഷം റെയിൽവേയ്ക്ക് വേണ്ടി കേന്ദ്രസർക്കാർ 1,48,528 കോടി രൂപയാണ് നീക്കി വച്ചിരുന്നത്. കേന്ദ്രബജറ്റും റെയിൽ ബജറ്റും വെവ്വേറെയാണ് മുമ്പ് അവതരിപ്പിച്ചിരുന്നത്. ഇത് രണ്ടും ചേർത്ത് ഒറ്റ ബജറ്റാക്കിയത് 2017-18 സാമ്പത്തികവർഷത്തെ ബജറ്റോടെയാണ്. അതായത് രണ്ട് വർഷം മുമ്പ്. അന്ന് റെയിൽവേയ്ക്ക് വേണ്ടി നീക്കി വച്ച തുക, 1,31,000 കോടി രൂപയാണ്.

കഴിഞ്ഞ സാമ്പത്തികവർഷം 12,000 വാഗണുകളും, 5160 കോച്ചുകളും, 700 പുതിയ ട്രെയിനുകളും റെയിൽവേ വാങ്ങി. 600 റെയിൽവേ സ്റ്റേഷനുകളുടെ വികസനവും കഴിഞ്ഞ ബജറ്റിൽ ലക്ഷ്യമിട്ടിരുന്നു. 

2018-19 സാമ്പത്തിക വർഷം റെയിൽവേയുടെ ആഭ്യന്തരവരുമാനം 2,01,090 കോടി രൂപയാണ്. 2017-18-ൽ ലക്ഷ്യമിട്ടതിനേക്കാൾ ഏഴ് ശതമാനം കൂടുതനായിരുന്നു ഇത്. ചരക്ക്, യാത്രാ വരുമാനത്തിൽ നിന്നാണ് ഈ വരുമാനത്തിന്‍റെ ഭൂരിഭാഗവും കിട്ടിയത്. 

കേരളത്തിന് ഇപ്പോഴും നിരാശ

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുൾപ്പടെ റെയിൽവേ രംഗത്ത് കേരളം ചോദിച്ച പല ആവശ്യങ്ങളും ഈ ബജറ്റിലും നടപ്പായില്ല. നേമം ടെർമിനൽ പദ്ധതി, എറണാകുളം - ഷൊർണൂർ മൂന്നാം പാത ഉൾപ്പടെ കേരളത്തിന്‍റെ റെയിൽവേ രംഗത്ത് അടിസ്ഥാനസൌകര്യവികസനത്തിന് ഉതകുന്ന പദ്ധതിപ്രഖ്യാപനങ്ങൾ ഈ ബജറ്റിലുമില്ല.

click me!