അമേരിക്ക- ഇറാൻ യുദ്ധഭീതി ഗൾഫ് മേഖലയിൽ മുറുകുന്നതോടെ, യുഎഇയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയ ഇന്ത്യൻ ചെറുകിട- ഇടത്തരം കമ്പനികൾ കടുത്ത ആശങ്കയിലാണ്. റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ഏറ്റവും വലിയ തിരിച്ചടി ഭയക്കുന്നത്, എങ്കിലും പ്രതിസന്ധി താൽക്കാലികമാണെന്ന പ്രതീക്ഷയിലാണ് പല കമ്പനികളും.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഗള്‍ഫ് മേഖലയില്‍ കനക്കുന്നതിനിടെ, യുഎഇയില്‍ നിക്ഷേപം നടത്തിയ ഇന്ത്യന്‍ കമ്പനികള്‍ കടുത്ത ആശങ്കയില്‍. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 800-ഓളം വരുന്ന ഇന്ത്യന്‍ ചെറുകിട-ഇടത്തരം കമ്പനികള്‍ യുഎഇയില്‍ നടത്തിയ 1.3 ബില്യണ്‍ ഡോളറിന്റെ (130 കോടി ഡോളര്‍) നിക്ഷേപമാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി, അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യന്‍ കമ്പനികള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന രണ്ടാമത്തെ രാജ്യമായി യുഎഇ മാറിയിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടാന്‍ സാധ്യതയുള്ളത് റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി (ഹോട്ടല്‍, ടൂറിസം) മേഖലകളെയാണ്. റിസര്‍വ് ബാങ്കിന്റെ വിദേശ നിക്ഷേപ കണക്കുകള്‍ പ്രകാരം ഈ മേഖലയിലെ 280 ഇന്ത്യന്‍ കമ്പനികളാണ് ഏകദേശം 400 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുള്ളത്.

ആശങ്കയിലായി ചെറുകിട കമ്പനികള്‍

വലിയ കോര്‍പ്പറേറ്റ് കമ്പനികളെ അപേക്ഷിച്ച്, സാമ്പത്തികമായി ചെറിയ കമ്പനികള്‍ക്കാണ് ഈ യുദ്ധം വലിയ ഭീഷണിയാകുന്നത്. പെട്ടെന്നുണ്ടാകുന്ന നഷ്ടങ്ങള്‍ നേരിടാനുള്ള സാമ്പത്തിക ശേഷി ഇവര്‍ക്ക് കുറവാണ്. കൂടാതെ, പല കമ്പനികള്‍ക്കും യുഎഇയില്‍ മാത്രമാണ് നിക്ഷേപമുള്ളത്. അതുകൊണ്ട് തന്നെ ചരക്കുനീക്കം തടസ്സപ്പെടുന്നതും, ഉപഭോക്താക്കള്‍ കുറയുന്നതും, പദ്ധതികള്‍ വൈകുന്നതും ഇവരുടെ വരുമാനത്തെ പെട്ടെന്ന് ബാധിക്കും. യുദ്ധം മൂലം കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും ബിസിനസ് തടസ്സങ്ങളും നേരിടേണ്ടി വരും.

നിക്ഷേപം നടത്തിയ പ്രധാന കമ്പനികള്‍ 2025 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങള്‍ക്ക് ശേഷം നിരവധി ചെറുകിട കമ്പനികളാണ് യുഎഇയിലേക്ക് നിക്ഷേപം ഒഴുക്കിയത്. മുംബൈയിലെ സബ് കോ കോഫി (2,10,000 ഡോളര്‍), ലൈഫ്സ്‌റ്റൈല്‍ ബ്രാന്‍ഡായ ബ്രഹ്‌മ് ലൈഫ്സ്‌റ്റൈല്‍ (2 മില്യണ്‍ ഡോളര്‍), ഇദം നാച്ചുറല്‍ വെല്‍നെസ് (6,80,000 ഡോളര്‍) എന്നിവ ഇതില്‍ ചിലതാണ്. ഇതുകൂടാതെ കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയില്‍ ബാസ്‌കിന്‍ റോബിന്‍സ് ലൈസന്‍സുള്ള ഗ്രാവിസ് ഫുഡ്‌സ് (11.4 മില്യണ്‍ ഡോളര്‍), ഹല്‍ദിറാംസ് (2.8 മില്യണ്‍ ഡോളര്‍), ഓയോയുടെ ഉപകമ്പനിയായ ഓയോ പ്രോപ്‌ടെക് (11 മില്യണ്‍ ഡോളര്‍) എന്നീ പ്രമുഖ കമ്പനികളും യുഎഇയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

പ്രതീക്ഷ കൈവിടാതെ കമ്പനികള്‍ 

യുദ്ധഭീതി നിലനില്‍ക്കുന്നുണ്ടെങ്കിലും, മിക്ക കമ്പനികളും യുഎഇയിലെ തങ്ങളുടെ ബിസിനസിന്റെ ഭാവിയില്‍ തികഞ്ഞ വിശ്വാസത്തിലാണ്. പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും വാവൊ! മോമോ സിഇഒയുമായ സാഗര്‍ ദരിയാനി പറയുന്നു.