നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. നോട്ടു നിരോധനം കിരാത നടപടിയെന്നാണ് അരവിന്ദ് സുബ്രഹ്മണ്യൻ ആരോപിച്ചു.
ദില്ലി: നോട്ട് നിരോധനത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. നോട്ട് നിരോധനം കിരാത നടപടിയെന്നാണ് അരവിന്ദ് സുബ്രഹ്മണ്യൻ ആരോപിച്ചു. നോട്ട് നിരോധനം രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്കിൽ ഇടിവുണ്ടാക്കിയെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച എട്ടു ശതമാനത്തിൽ നിന്ന് 6.8 ശതമാനത്തിലേയ്ക്ക് താഴ്ന്നുവെന്നും അരവിന്ദ് സുബ്രഹ്മണ്യൻ വിശദമാക്കി. നോട്ട് നിരോധനം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനോട് പോലും ചർച്ച ചെയ്തില്ലെന്ന വിമർശനം നേരത്തേ ഉയർന്നതിന് പിന്നാലെയാണ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍.
ആധുനിക ഇന്ത്യയിലെ അസംതൃപ്തമായ സാമ്പത്തിക പരിഷ്ക്കരണമായിരുന്നു നോട്ടുനിരോധനം. എന്നാല്‍ വന്‍കിട സമ്പന്നര്‍ക്കും കള്ളപ്പണക്കാര്‍ക്കും തിരിച്ചടിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ രാജ്യത്തെ പാവപ്പെട്ടവര്‍ നോട്ട് നിരോധനത്തിന്‍റെ ബുദ്ധിമുട്ടുകള്‍ സഹിച്ചുവെന്നും അരവിന്ദ് സുബ്രഹ്മണ്യൻ വിശദമാക്കുന്നു. നാലുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ജൂണ്‍ 20 നാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ മുഖ്യസാമ്പത്തിക ഉപദേഷ്ടാവിന്‍റെ പദവിയില്‍ നിന്നിറങ്ങിയത്.