റിസര്‍വ് ബാങ്ക് വായ്പാ നയം: നിരക്കുകളില്‍ മാറ്റമില്ല

By Asianet newsFirst Published Aug 9, 2016, 8:24 AM IST
Highlights

ദില്ലി: പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നാണ്യപ്പെരുപ്പം കുറയാത്തതാണു പലിശ നിരക്കു കുറയ്ക്കാത്തതിനു കാരണം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ അവസാന നയപ്രഖ്യാപനമായിരുന്നു ഇന്നത്തേത്.

കേന്ദ്ര-സംസ്ഥാന വിപണികളെ ബന്ധിപ്പിക്കുനാകുന്നതിനാല്‍ ചരക്ക് കടത്തു കൂലി കുറയ്ക്കാനാകും. സമയ നഷ്ടം, ധനനഷ്ടം എന്നിവ ഒഴിവാക്കാനാവുന്ന നടപടിയാണിത്. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്കു നല്‍കുന്ന ഹ്രസ്വകാല വായ്പ പലിശ നിരക്കായ റിപ്പോ 6.5 ശതമാനത്തിലും കരുതല്‍ ധനാനുപാത നിരക്ക് 4 ശതമാനത്തിലും തുടരും.

നാണ്യപ്പെരുപ്പം അഞ്ചു ശതമാനത്തിനു താഴെ എത്താത്തതാണു പലിശ നിരക്ക് കുറക്കാത്തതിനു റിസര്‍വ് ബാങ്കിന്റെ വിശദീകരണം. ജൂണിലെ കണക്കനുസരിച്ച് 5.77 ശതമാനമാണ് ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള പണപ്പെരുപ്പം. മികച്ച കാലവര്‍ഷം ലഭിക്കുമെന്ന പ്രതീക്ഷയുള്ളതിനാല്‍ വൈകാതെ പലിശ നിരക്കുകള്‍ കുറക്കാനാകുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ. ചരക്ക് സേവന നികുതി നടപ്പാക്കുന്നത് വികസനത്തിന് കരുത്ത് പകരുമെന്നും രഘുറാം രാജന്‍ പറഞ്ഞു.

അടുത്ത മാസം നാലിന് കാലാവധി അവസാനിക്കുന്നതിനാല്‍ ആര്‍ബിഐ ഗവര്‍ണര്‍ എന്ന നിലയിലുള്ള രഘുറാം രാജന്റെ അവസാന നയപ്രഖ്യാപനമായിരുന്നു ഇത്. അടുത്ത നയപ്രഖ്യാപനം മോണിറ്ററി പോളിസി കമ്മിറ്റി നടത്തുമെന്നും രാജന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഗവര്‍ണറടക്കം റിസര്‍വ് ബാങ്കിലെ മൂന്നു പേരും മൂന്നു സര്‍ക്കാര്‍ പ്രതിനിധികളും അടങ്ങുന്നതാണു മോണിറ്ററി പോളിസി കമ്മിറ്റി. അടുത്ത മാസം രൂപീകൃതമാകുമെന്നു പ്രതീക്ഷിക്കുന്ന ഈ കമ്മിറ്റിയാകും ഭാവിയില്‍ പലിശ നിരക്കുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുക.

 

click me!