അമൂല്‍ പോലും പിടിച്ച് നില്‍ക്കില്ല, ക്ഷീര കര്‍ഷകര്‍ പട്ടിണിയിലാവും; ആര്‍സിഇപി കരാര്‍ പിന്‍വലിക്കണമെന്ന് ആവശ്യം

By Web TeamFirst Published Feb 13, 2019, 10:45 AM IST
Highlights

കേന്ദ്ര സര്‍ക്കാറിലെ പതിമൂന്ന് സെക്രട്ടറിമാരുടെ എതിര്‍പ്പ് മറികടന്നാണ് ആര്‍സിഇപി കരാറുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. ധവള വിപ്ളവത്തിന്‍റെ ലോകോത്തര മാതൃകയായ അമൂലിന് പോലും ആര്‍സിഇപി കരാര്‍ തിരിച്ചടിയാവുമെന്നാണ് ക്ഷീരരംഗത്തെ വിദഗ്ദരുടെ വിലയിരുത്തല്‍.

ദില്ലി: മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി സഹകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തിലെ മില്‍മ ഉള്‍പ്പെടെ ക്ഷീര മേഖലക്ക് കനത്ത തിരിച്ചടിയാവും. നിയന്ത്രണങ്ങളില്ലാതെ പാല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കുന്ന കരാര്‍ പ്രാബല്യത്തിലായാല്‍ കേരളത്തിലെ പതിനായിരത്തിലേറെ ചെറുകിട ക്ഷീര കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം വഴിമുട്ടും.

ആര്‍സിഇപി എന്ന സ്വതന്ത്ര വ്യാപാര കരാറാണ് രാജ്യത്തെ ക്ഷീരമേഖലക്ക് ഭീഷണിയാവുമെന്ന് വിലയിരുത്തുന്നത്. ക്ഷീര ഉദ്പാദനത്തില്‍ മുന്‍പന്തിയിലുള്ള ന്യൂസീലാന്‍റ്, ബ്രൂണെ, കമ്പോഡിയ, ഓസ്ട്രേലിയ, ലാവോസ് തുടങ്ങി പതിനാറ് രാജ്യങ്ങള്‍ കരാരിന്‍റെ ഭാഗമാണ്. കരാര്‍ പ്രകാരം ഈ രാജ്യങ്ങള്‍ക്ക് പാലും പാലുല്‍പ്പന്നങ്ങളും തീരുവയില്ലാതെ ഇറക്കുമതി ചെയ്യാം. രാജ്യത്തെ പാല്‍ വിപണിയില്‍ വന്‍ വിലയിടിവിന് ഇത് വഴിവെക്കുമെന്നും കേരളത്തിലെ പത്ത് ലക്ഷത്തോളം ക്ഷീര കര്‍ഷകരെ ദോഷകരമായി ഇത് ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

നിലവില്‍ പാല്‍വിപണിയില്‍ സര്‍ക്കാറിനും സഹകരണ മേഖലക്കും കൃത്യമായ നിയന്ത്രണമുണ്ട്. കരാര്‍ വരുന്നതോടെ ഇത് ഇല്ലാതാവും. മില്‍മ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും തിരിച്ചടി നേരിടും. മില്‍മക്ക് കീഴിലെ 3172 പ്രാഥമിക സഹകരണ സംഘങ്ങളും ഇതോടെ തകരും. ക്ഷീര ഗ്രാമം,ഡയറി സോണുകള്‍ തുടങ്ങിയ പദ്ധതികളേയും ആര്‍സിഇപി കരാര്‍ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. 

കേന്ദ്ര സര്‍ക്കാറിലെ പതിമൂന്ന് സെക്രട്ടറിമാരുടെ എതിര്‍പ്പ് മറികടന്നാണ് ആര്‍സിഇപി കരാറുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. ധവള വിപ്ളവത്തിന്‍റെ ലോകോത്തര മാതൃകയായ അമൂലിന് പോലും ആര്‍സിഇപി കരാര്‍ തിരിച്ചടിയാവുമെന്നാണ് ക്ഷീരരംഗത്തെ വിദഗ്ദരുടെ വിലയിരുത്തല്‍.

click me!