ബജറ്റ് 2019: ദേശീയ ഗോ സുരക്ഷാ കമ്മീഷനെ സ്വാഗതം ചെയ്യുന്നതായി ആർഎസ്എസ്

By Web TeamFirst Published Feb 1, 2019, 7:00 PM IST
Highlights

നാടൻ പശുക്കളെയാണോ ഉദ്ദേശിച്ചതെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകണം. ദേശീയ കമ്മീഷനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും പശുക്കളുടെ പ്രാധാന്യത്തെയും സുരക്ഷയെയും  ലക്ഷ്യമാക്കി ഒരു ഏജൻസി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

ദില്ലി: ദേശീയ ഗോ സുരക്ഷാ കമ്മീഷനെ സ്വാഗതം ചെയ്ത് ആർഎസ്എസ് ഗോ സേവാ പ്രമുഖ് അജിത് മഹാപത്ര. കൂടുതൽ ജനിതക ഗുണമുള്ള കന്നുകാലി ഇനങ്ങളെ ഉത്പാദിപ്പിക്കാനായി രൂപീകരിച്ച രാഷ്ട്രീയ കാമധേനു ആയോഗ്  മികച്ച പദ്ധതിയാണെന്നും കർഷക ആത്മഹത്യകളെ ഇല്ലായ്മ ചെയ്യുന്ന ബജറ്റാണ് ഇത്തവണ  സർക്കാർ കൊണ്ടുവന്നിരിക്കുന്നതെന്നും മഹാപത്ര പറ‍‍ഞ്ഞു. 

പശുവിനായി ദേശീയ കമ്മീഷനെ നിയോഗിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. എന്നാൽ നാടൻ പശുക്കളെയാണോ ഉദ്ദേശിച്ചതെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകണം. ദേശീയ കമ്മീഷനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും പശുക്കളുടെ പ്രാധാന്യത്തെയും സുരക്ഷയെയും  ലക്ഷ്യമാക്കി ഒരു ഏജൻസി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. മഹാപത്ര വ്യക്തമാക്കി. ഗ്രാമങ്ങളുടെ വികസനത്തിലും കൃഷിയിലും പശുക്കൾക്ക് പ്രാധാന്യമുണ്ട്. പാൽ, നെയ്യ്, വെണ്ണ, ചാണകം, മൂത്രം എന്നിവ നൽകുന്നു. കർഷകർക്ക് ഏറെ ഉപകാരപ്രദമായ ഉത്പന്നങ്ങളാണിവ എന്നും മഹാപത്ര വിശദീകരിച്ചു.

മോഹൻ ഭഗവത്, ആർ എസ് സുദർശൻ എന്നീ നേതാക്കൾ പശുസംരക്ഷണത്തിനായി അഭിപ്രായങ്ങൾ പറ‍ഞ്ഞിട്ടുണ്ട്. അതുപോലെ പശുസംരക്ഷണത്തെക്കുറിച്ച് കർഷകർക്ക് ബോധവത്കരണം നടത്തേണ്ടതും അത്യാവശ്യമാണ്. ഒരു ഗ്രാമത്തിലെ അഞ്ച് ശതമാനം ആളുകളെങ്കിലും വീടുകളിൽ പശുക്കളെ വളർത്തണം. ഈ വർഷം ആർഎസ് എസിന്റെ ഗോസേവാ സെൽ‌ ചാണകത്തിന്റെയും പശുമൂത്രത്തിന്റെയും ഗുണങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ക്ഷേത്രങ്ങളും മഠങ്ങളും സന്ദർശിച്ചിരുന്നു. ഗോ ജപ മഹായാഗവും നടത്തിയിരുന്നതായി അജിത് മഹാപത്ര വ്യക്തമാക്കി. 

click me!