ഇന്ത്യയില്‍ സ്ത്രീകളും പുരുഷന്മാരും വേതനക്കണക്കുകളിൽ വലിയ അന്തരമുണ്ടെന്ന് തുറന്നു കാട്ടുന്നതാണ് 2025-ലെ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ റിപ്പോർട്ട്. സ്ഥിരവരുമാനമുള്ള ജോലികളില്‍ 24.2 ശതമാനത്തിൻ്റെയും ദിവസവേതനത്തില്‍ 33.7 ശതമാനത്തിൻ്റെയും കുറവാണ് സ്ത്രീകള്‍ നേരിടുന്നത്.
ഇന്ത്യയില്‍ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വേതനത്തില്‍ ഇപ്പോഴും വലിയ അന്തരമുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്. 2025-ലെ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം, സ്ഥിരവരുമാനമുള്ള ജോലികളിലും ദിവസവേതന അടിസ്ഥാനത്തിലുള്ള ജോലികളിലും സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ വളരെ കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. സ്ഥിരവരുമാനമുള്ള അല്ലെങ്കില്‍ മാസശമ്പളമുള്ള ജോലികളില്‍ ഒരു പുരുഷന് ശരാശരി 24,217 രൂപ പ്രതിമാസം ലഭിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് കിട്ടുന്നത് 18,353 രൂപ മാത്രമാണ്. അതായത്, ഒരേ ജോലി ചെയ്യുമ്പോഴും ശമ്പളത്തില്‍ 24.2 ശതമാനത്തിന്റെ കുറവാണ് സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്നതെന്നർത്ഥം.
ദിവസ വേതനക്കാരുടെ കാര്യമെടുത്താല്‍ സ്ഥിതി ഇതിലും കഷ്ടമാണ്. പുരുഷന്മാര്‍ക്ക് പ്രതിദിനം ശരാശരി 489 രൂപ കൂലിയായി ലഭിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്നത് വെറും 324 രൂപയാണ്. ഇവിടുത്തെ വേതന അന്തരം 33.7 ശതമാനമാണ്. ലിംഗാടിസ്ഥാനത്തിലുള്ള വേതന വ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കേന്ദ്രസർക്കാർ ആണ് ഈ വിവരങ്ങള്‍ സഭയില്‍ പങ്കുവെച്ചത്.
സർവേ പ്രകാരമുള്ള ശരാശരി വേതനത്തിന്റെ കണക്കുകൾ ഒറ്റനോട്ടത്തിൽ
സ്ഥിരവരുമാനം അല്ലെങ്കിൽ മാസശമ്പളം: ഈ വിഭാഗത്തിൽ പുരുഷന്മാർക്ക് പ്രതിമാസം ശരാശരി 24,217 രൂപ ലഭിക്കുമ്പോൾ സ്ത്രീകൾക്ക് ലഭിക്കുന്നത് 18,353 രൂപയാണ്. അതായത്, മാസശമ്പളത്തിൽ 5,864 രൂപയുടെ (24.2 ശതമാനം) വലിയ കുറവാണ് സ്ത്രീകൾ നേരിടുന്നത്.
ദിവസവേതനം (കൂലി): ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന പുരുഷന്മാർക്ക് പ്രതിദിനം ശരാശരി 489 രൂപ ലഭിക്കുമ്പോൾ സ്ത്രീകൾക്ക് ലഭിക്കുന്നത് 324 രൂപ മാത്രമാണ്. ഇവിടെ ദിവസക്കൂലിയിൽ 165 രൂപയുടെ (33.7 ശതമാനം) അന്തരമുണ്ട്.
വീടുകളിലെ കൃഷിയിലോ മറ്റ് സാമ്പത്തിക പ്രവര്‍ത്തനങ്ങളിലോ സഹായിക്കുന്നവരെ 'പ്രതിഫലം ലഭിക്കാത്ത സഹായികള്‍' അല്ലെങ്കില്‍ 'കുടുംബത്തിലെ സഹായികള്‍' ആയി തരംതിരിച്ചാണ് ഔദ്യോഗിക തൊഴില്‍ കണക്കുകളില്‍ ഉള്‍പ്പെടുത്തുന്നത്. കൂടാതെ, പുരുഷന്മാരും സ്ത്രീകളും ശമ്പളമുള്ളതും അല്ലാത്തതുമായ ജോലികളില്‍ എത്രമാത്രം സമയം ചെലവഴിക്കുന്നുണ്ടെന്ന് കണ്ടെത്താനായി സര്‍ക്കാര്‍ 'ടൈം യൂസ് സര്‍വേ' നടത്തുന്നുണ്ട്. 2019 ജനുവരി- ഡിസംബര്‍, 2024 ജനുവരി- ഡിസംബര്‍ എന്നീ കാലയളവുകളിലായി രണ്ട് ഘട്ടങ്ങളിലായാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം ഈ സര്‍വേ നടത്തിയത്.


