കഴിഞ്ഞ വർഷം ഒരു കിലോ ശർക്കരക്ക് 70 രൂപ വരെ കർഷകർക്കു നല്‍കിയിരുന്ന വ്യാപാരികള്‍ ഇപ്പോൾ നൽകുന്നത് 50 രൂപ മാത്രമാണ്.
ഇടുക്കി: കരിമ്പുകള്‍ കാലം തെറ്റി പൂത്തതും ശര്‍ക്കരയുടെ വിലയിടിവും മറയൂരിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. മറയൂര്‍, കാന്തല്ലൂര്‍, മാശിവയല്‍, ചുരക്കുളം, പ്രദേങ്ങളിലായ് 1500 ഹെക്ടറിലധികം കരിമ്പിന്‍ തോട്ടമാണ് കാലംതെറ്റി പൂത്തത്.
ഏപ്രിലിലെ വിഷു വിളവെടുപ്പ് ലക്ഷ്യമാക്കി കൃഷി ചെയ്തിരുന്ന കരിമ്പുകളാണ് നാലുമാസം മുമ്പെ പൂത്തത്. മൂക്കും മുമ്പ് പൂക്കുന്നതു മൂലം കരിമ്പിലെ നീരുവറ്റുന്നത് ശർക്കരയുത്പാദനം ഗണ്യമായ് കുറക്കുന്നു. ഇത് മറയൂര്‍ ശര്‍ക്കരയുടെ വിലക്കയറ്റത്തിനും കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകാനും കാരണമാകും.
കഴിഞ്ഞ വർഷം ഒരു കിലോ ശർക്കരക്ക് 70 രൂപ വരെ കർഷകർക്കു നല്‍കിയിരുന്ന വ്യാപാരികള്‍ ഇപ്പോൾ നൽകുന്നത് 50 രൂപ മാത്രമാണ്. പ്രളയത്തിൽ പെരിയവര പാലം തകര്‍ന്ന് ഗതാഗതം നിലച്ചതിലൂടെ വിപണനത്തിന് വേണ്ടിവരുന്ന അധികച്ചിലവാണ് വിലയിടിവിന് കാരണമായി വ്യാപാരികൾ പറയുന്ന ന്യായം. സാഹാചര്യം മുതലാക്കി വ്യാപാരികൾ തമിഴ്‌നാട് ശര്‍ക്കര വിപണിയിലെത്തിക്കുന്നതും വിലയിടിവിന് കാരണമാകുന്നതായി കർഷകര്‍ ആരോപിക്കുന്നു.