
ദില്ലി: കേന്ദ്ര സർക്കാരിന്‍റെ ഇടക്കാല ബജറ്റിലുള്ളത് വെറും പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2014ൽ മോദി അധികാരത്തിൽ വന്നപ്പോഴും ഇത്തരം വാഗ്ദാനങ്ങൾ നൽകിയിരുന്നു.10 കോടി തൊഴിൽ സൃഷ്ടിക്കുമെന്നാണ് അന്ന് പറഞ്ഞത്. 100 പുതിയ സ്മാർട്ട് നഗരങ്ങൾ, കർഷക വരുമാനം ഇരട്ടിപ്പിക്കൽ, ഓരോ ഭാരതീയന്‍റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് അന്ന് നൽകിയത്.
ഇപ്പോൾ വീണ്ടും കുറേ വാഗ്ദാനങ്ങൾ നൽകുകയാണ് കേന്ദ്രസർക്കാർ. തെരഞ്ഞെടുപ്പ് അടുക്കവേ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമം ഇത്തവണ വിജയിക്കില്ലന്നും സീതാറാം യച്ചുരി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തുകയാണ് പ്രതിരോധ മേഖലയ്ക്കായി ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. പണപ്പെരുപ്പ നിരക്കും രൂപയുടെ മൂല്യശോഷണവും വർദ്ധിക്കവേ പ്രതിരോധ മേഖലയെ കരുത്തോടെ നിലനിർത്താൻ ഈ തുക മതിയാകില്ലെന്നും യെച്ചൂരി പറഞ്ഞു.
അതേ സമയം എല്ലാ വിഭാഗങ്ങളേയും പരിഗണിച്ചുകൊണ്ടുള്ള മികച്ച ബജറ്റാണ് ഇത്തവണത്തേതെന്ന് ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ പറഞ്ഞു.