അമേരിക്കയും ചൈനയും തമ്മിലടിക്കുന്നു: ഇന്ത്യ വന്‍ നേട്ടം കൊയ്യുന്നു

By Web TeamFirst Published Jan 28, 2019, 11:33 AM IST
Highlights

വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും ചൈനയിലേക്കും അമേരിക്കയിലേക്കുമുളള കയറ്റുമതിയില്‍ വന്‍ വളര്‍ച്ചയാണുണ്ടായത്. യുദ്ധം ഏറ്റവും ശക്തിപ്രാപിച്ചു നിന്ന ജൂണ്‍- നവംബര്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള കയറ്റുമതിയില്‍ 32 ശതമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍റെ (ഫിയോ) കണക്കുകള്‍ വ്യക്തമാക്കുന്നു.

ദില്ലി: അമേരിക്കയും ചൈനയും തമ്മില്‍ സമാനതകളില്ലാത്ത തരത്തില്‍ പുരോഗമിക്കുന്ന വ്യാപാര യുദ്ധം ഇന്ത്യയ്ക്ക് ഗുണകരമാകുന്നു. ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് വ്യാപാര യുദ്ധം പ്രതിസന്ധി ഉയര്‍ത്തുമ്പോഴാണ് ഇന്ത്യയ്ക്ക് ഇത് നേട്ടമാകുന്നത്.

വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും ചൈനയിലേക്കും അമേരിക്കയിലേക്കുമുളള കയറ്റുമതിയില്‍ വന്‍ വളര്‍ച്ചയാണുണ്ടായത്. യുദ്ധം ഏറ്റവും ശക്തിപ്രാപിച്ചു നിന്ന ജൂണ്‍- നവംബര്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള കയറ്റുമതിയില്‍ 32 ശതമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍റെ (ഫിയോ) കണക്കുകള്‍ വ്യക്തമാക്കുന്നു. 846 കോടി ഡോളര്‍ മൂല്യമുളള ഉല്‍പ്പന്നങ്ങളാണ് ഇക്കാലയളവില്‍ ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 637 കോടി ഡോളറിന്‍റെ ഉല്‍പ്പന്നങ്ങളായിരുന്നു. 

ഇന്ത്യയില്‍ നിന്ന് യുഎസ്സിലേക്ക് ജൂണ്‍- സെപ്റ്റംബര്‍ കാലയളവിലുളള കയറ്റുമതിയില്‍ 12 ശതമാനത്തിന്‍റെ വര്‍ദ്ധനയാണുണ്ടായത്. 2018 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളില്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയതായി അമേരിക്ക പ്രഖ്യാപിച്ചതോടെയാണ് വ്യാപാരയുദ്ധം തുടങ്ങിയത്. പിന്നാലെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചൈനയും ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തി. ഇതോടെ വ്യാപാര യുദ്ധം കടുത്തു, ആഗോള തലത്തില്‍ വ്യാപാര- സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമാകുകയും ചെയ്തു. 

ചൈനയിലേക്കുളള കയറ്റുമതി വര്‍ദ്ധിക്കുന്നത് വ്യാപാര കമ്മി നിയന്ത്രിക്കാന്‍ ഇന്ത്യയെ സഹായിക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍, കോട്ടന്‍ നൂല്‍, പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കള്‍, സമുദ്രോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള കയറ്റുമതിയാണ് വര്‍ദ്ധിച്ചത്. 

click me!