പ്രണയം..വിരഹം..ത്യാഗം..ദുരഭിമാനം; ഇരിപ്പിടം ഉറപ്പിച്ച് പ്രദീപ് രംഗനാഥൻ, കസറി മമിത- ഡ്യൂഡ് റിവ്യു

Published : Oct 17, 2025, 03:46 PM IST
dude movie review

Synopsis

പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ഡ്യൂഡ് റിവ്യൂ. മമിത ബൈജു നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ കീര്‍ത്തീശ്വരനാണ്. മതവും ജാതിയും കുലമഹിമയും നിറവും പണവുമൊക്കെ നോക്കിയുള്ള വിവാഹ ബന്ധങ്ങളേയും ചിത്രം വിമർശിക്കുന്നുണ്ട്.

പ്രണയം, വിട്ടുവീഴ്ചയ്ക്ക് തയ്യാറാക്കും.. ക്ഷമിക്കാന്‍ പഠിപ്പിക്കും.. മനുഷ്യ മനസിന്‍റെ ഉള്ളറകളിലേക്ക് ചെന്ന് സന്തോഷിപ്പിക്കും.. കരയിപ്പിക്കും.. ഇങ്ങനെ പല രീതിയിൽ പ്രണയത്തെ പറയാമെങ്കിലും സമീപകാലത്ത് പുറത്തുവരുന്ന വാർത്തകൾ പ്രണയം മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നതാണ്. പ്രണയം നിരസിച്ചതിന്റെ പേരിൽ മുഖത്ത് ആസിഡ് ഒഴിക്കുന്ന, കൊല്ലുന്ന യുവതലമുറ. ജാതിയും മതവും മാറി പ്രണയിച്ചതിന്റെ പേരിൽ മക്കളെ കൊല്ലുന്ന മാതാപിതാക്കളും ബന്ധുമിത്രാദികളും. ഓരോ ദിവസവും പുറത്തുവരുന്നതും അല്ലാത്തതുമായ ദുരഭിമാനകൊലകൾ. ഇവയ്ക്കൊക്കെ ഉള്ളൊരു വിമർശനമെന്നോണമാണ് പ്രദീപ് രംഗനാഥൻ നായകനായി എത്തിയ 'ഡ്യൂഡ്' എന്ന ചിത്രം എത്തിയത്. '2025ലും പ്രേമിക്കുന്നവനെ കെട്ടിയാൽ വെട്ടി കൊല്ലും എന്ന് പറയുന്നവർ വൾഗർ' എന്ന് പ്രദീപ് രംഗനാഥൻ തന്നെ പറഞ്ഞുവയ്ക്കുന്നുണ്ട് ചിത്രത്തിൽ.

തമാശയുടെ അകമ്പടിയോടെ പ്രണയത്തിന്റെ തീവ്രതയും വികാരങ്ങളും വിഷമങ്ങളും വിട്ടുവീഴ്ചയും ഒക്കെ അനായാസം സമന്വയിപ്പിക്കുന്ന ഒരു ജെൻസ് റൊമാന്റിക്- കോമഡി ചിത്രം. ഇതാണ് ഡ്യൂഡ് എന്ന ചിത്രത്തിന്റെ ചുരുക്കം. പ്രണയം മാത്രമല്ല കുടുംബ ബന്ധവും സൗഹൃദവും ചിത്രത്തിൽ കോറിയിട്ടിട്ടുണ്ട്. അഗൻ എന്ന ഇരുപത്തി എട്ട് വയസുകാരന്റെ ജീവിതത്തിലൂടെയാണ് സിനിമ, കഥ പറഞ്ഞ് പോകുന്നത്. അഗന്റെ മാമന്റെ മകളാണ് കുരളരസി. തമിഴ്നാട്ടിലെ മന്ത്രിയാണ് മാമൻ. സ്കൂൾ, കോളേജ് കാലഘട്ടത്തിലെല്ലാം പലരുമായും പ്രണയമുണ്ടായിരുന്ന ആളാണ് അഗൻ. എന്നാൽ കുട്ടിക്കാലം മുതൽ അഗനോട് പ്രണയമാണ് കുരളരസിക്ക്. അഗനോട് തന്റെ പ്രണയം തുറന്നു പറയുന്നുണ്ടെങ്കിലും ഫ്രണ്ടായി കാണാനാണ് അഗന് താല്പര്യം. ഒടുവിൽ രണ്ടുപേരും രണ്ടിടങ്ങളിലേക്ക് മാറുന്നു. എന്നാൽ നിനച്ചിരിക്കാത്തൊരു നിമിഷത്തിൽ കുരളരസിയാണ് തന്റെ ഭാവി വധുവെന്ന് അഗന് മനസിലാകുന്നുണ്ട്. അപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു.

പൊതുവിൽ കണ്ട് പരിചതമായ പ്രണയ കഥകളിൽ നിന്നും തികച്ചും വ്യത്യസ്തമായ യാത്രയാണ് പിന്നീട് അങ്ങോട്ട്. അതിനെ വളരെ കയ്യടക്കത്തോടും സാമൂഹിക യാഥാർത്ഥ്യങ്ങളെ തമാശയോടും യാഥാർത്ഥ്യബോധത്തോടും കൂടി ഒപ്പിയെടുക്കാൻ സംവിധായകൻ കീർത്തീശ്വരന് സാധിച്ചിട്ടുണ്ട്. അതും ആദ്യ സിനിമയിലൂടെ തന്നെ. മതവും ജാതിയും കുലമഹിമയും നിറവും പണവുമൊന്നുമല്ല സ്നേഹമാണ് പ്രധാനവും ബന്ധങ്ങളുമെന്ന് പറഞ്ഞവസാനിപ്പിക്കാൻ, പ്രേക്ഷക മനസിലേക്ക് എത്തിക്കാൻ രചയിതാവ് കൂടിയായ കീർത്തീശ്വരന് സാധിച്ചിട്ടുണ്ട്.

കയ്യടി നേടുന്ന പ്രദീപും ശരത്തും ഗംഭീരമാക്കി മമിത

പ്രദീപ് രംഗനാഥനാണ് അഗൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രാഗൺ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാസ്വാദകർക്ക് വേണ്ട മെറ്റീരിയലാണ് താനെന്ന് തെളിയിച്ച പ്രദീപ്, ഡ്യൂഡിലൂടെ ഇക്കാര്യം ഊട്ടി ഉറപ്പിക്കുന്നുണ്ട്. പ്രദീപിന്റെ ഇമോഷണൽ രംഗങ്ങളെല്ലാം പ്രേക്ഷക മനസിനെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും പ്രണയിച്ചവർക്കും പ്രണയ നഷ്ടം വന്നവർക്കും ആ കഥാപാത്രത്തെ റിലേറ്റ് ചെയ്യാൻ പറ്റുന്ന തരത്തിലുള്ള ഗംഭീര പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. സ്വാഗും കോമഡി ടൈമിങ്ങുകളുമെല്ലാം അതിഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.

സമീപകാലത്ത് ശരത് കുമാർ അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഡ്യൂഡിലേത്. മരിച്ച് പോയ സഹോദരിയെ ദൈവത്തെ പോലെ കാണുന്ന, എല്ലാം കൂളായി എടുക്കുന്ന കൂൾ ഡാഡ് ആണ് ഈ കഥാപാത്രമെങ്കിലും ആ മുഖം മൂടിക്ക് പുറകിൽ മറ്റൊരു രൂപമുണ്ടെന്നത് ഏറെ അനായാസവും ശക്തവുമായി ശരത് അവതരിപ്പിച്ചിക്കുന്നു. ഒരു സമ്പൂർണ സർപ്രൈസ് പാക്കേജാണ് ഈ വേഷമെന്ന് ഉറപ്പിച്ച് പറയാം.

തന്‍റെ കഥാപാത്രം മികച്ചതാക്കിയിട്ടുണ്ട് മമിത ബൈജുവും. പ്രദീപ് രംഗനാഥനുമായുള്ള കെമിസ്ട്രിയെല്ലാം മനോഹരമായി വർക്കൗട്ട് ആയിട്ടുണ്ട്. ഹൃദു ഹാറൂൺ, നടൻ ദ്രാവിഡ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്. വൈകാരികമാണെന്ന് തോന്നുന്ന പലയിടത്തും ഇവരുടെ കോമഡികൾ മനോഹരമായി വർക്കായിട്ടുണ്ട്. പീക്ക് ലെവലിൽ നിൽക്കുന്ന പല രംഗങ്ങളിലും പ്രദീപ്, ഹൃദു ഹാറൂൺ, ദ്രാവിഡ് എന്നിവരുടെ കോമഡികൾ നന്നായി പ്ലെസ് ചെയ്തിട്ടുണ്ട്. ഇമോഷണലി പീക്കായി നിൽക്കുന്ന സമയത്ത് തന്നെ ചിരി ഒളിപ്പിച്ച് വച്ചിട്ടുണ്ട് കീർത്തീശ്വരൻ.

ഡ്യൂഡിൽ പ്രത്യേകം എടുത്ത് പറയേണ്ടത് സായ് അഭ്യങ്കറിന്റെ മ്യൂസിക് ആണ്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഓരോ ഗാനങ്ങളും പ്രേക്ഷകരുടെ മനസിനെ സിനിമയിലേക്ക് കൊളുത്തിയിടുന്നതായിരുന്നു. വീണുപോകുമെന്ന് വിചാരിക്കുന്ന പല മൊമന്റുകളിലും സിനിമയ്ക്ക് ജീവൻ നൽകിയത് അദ്ദേഹത്തിന്റെ ഗാനങ്ങളും മ്യൂസിക്കും ആണെന്നതിൽ യാതൊരു തർക്കവുമില്ല. നികേത് ബൊമ്മി ഒരുക്കിയ ഫ്രെയിംസ് എല്ലാം കയ്യടി അർഹിക്കുന്നതാണ്. ആകെ മൊത്തത്തിൽ ഹൃദയം തൊടുത്ത രസകരവും അതേസമയം ഇമോഷണലുമായ പക്കാ എന്റർടെയ്നറാണ് ഡ്യൂഡ്.

PREV
Read more Articles on
click me!

Recommended Stories

യന്ത്രമാകാതെ വേറെ വഴിയില്ല; പാർക്ക് ചാൻ വൂകിന്‍റെ 'നോ അദർ ചോയിസ്' തുറന്നുകാട്ടുന്ന അസ്ഥിരത
ക്ലാസ് തിരക്കഥയിലെ മാസ് പൃഥ്വിരാജ്; 'വിലായത്ത് ബുദ്ധ' റിവ്യൂ