news
തിരിച്ച് പ്രതികരിക്കാനില്ലെന്ന് ഉറപ്പുള്ളൊരാൾക്കെതിരെ ഇത്തരത്തിൽ പരാമർശങ്ങൾ നടത്തുന്നത് തെറ്റാണെന്ന് റിതേഷ് പ്രതികരിച്ചു.
ദില്ലി: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും തന്റെ പിതാവുമായ വിലാസ്റാവു ദേശ്മുഖിനെതിരെ മോശം പരാമർശം നടത്തിയ കേന്ദ്രമന്ത്രി പിയുഷ് ഗോയാലിനെ രൂക്ഷമായി വിമർശിച്ച് ബോളിവുഡ് നടൻ റിതേശ് ദേശ്മുഖ്. തിരിച്ച് പ്രതികരിക്കാനില്ലെന്ന് ഉറപ്പുള്ളൊരാൾക്കെതിരെ ഇത്തരത്തിൽ പരാമർശങ്ങൾ നടത്തുന്നത് തെറ്റാണെന്ന് റിതേഷ് ട്വിറ്ററിലൂടെ പ്രതികരിച്ചു. മന്ത്രി പിയുഷ് ഗോയാലിന്റെ പേര് പരാമർശിക്കാതെയാണ് റിതേഷിന്റെ പ്രതികരണം.
പിതാവിനൊപ്പം താനും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന കാര്യം സത്യമാണ്. എന്നാൽ തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരത്തിനായി അദ്ദേഹം പരിശ്രമിച്ചിരുന്നു എന്നത് സത്യമല്ലെന്ന് റിതേഷ് കുറിപ്പിൽ പറഞ്ഞു. പിതാവ് ഒരിക്കൽപോലും ഒരു സംവിധായകനേയൊ നിർമാതാവിനേയൊ തനിക്ക് സിനിമയിൽ ഒരവസരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ട് സമീപിച്ചിട്ടില്ല. അതിൽ താൻ അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞു.
വെടിവയ്പ്പും ബോബെറും നടക്കുന്ന സമയത്താണ് താജ് അല്ലെങ്കിൽ ഒബ്രോയി ഹോട്ടലിൽ പിതാവ് സന്ദർശിച്ചിരുന്നത് എന്ന താങ്കളുടെ വാദം തെറ്റാണ്. പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ കുറച്ച് വൈകിപ്പോയി. എന്നാൽ ഏഴ് വർഷങ്ങൾക്ക് ശേഷം വിലാസ്റാവു ദേശ്മുഖ് താങ്കൾക്ക് മറുപടി നൽകിയിരിക്കുകയാണെന്നും റിതേഷ് കൂട്ടിച്ചേർത്തു. താങ്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് പറഞ്ഞാണ് റിതേഷിന്റെ കുറിപ്പ് അവസാനിക്കുന്നത്.
2011-ൽ മുംബൈ ഭീകരാക്രമണം നടക്കുന്ന സമയത്ത് തന്റെ മകന് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നതിനെക്കുറിച്ച് മാത്രമായിരുന്നു വിലാസ്റാവുവിന്റെ ഉത്‌കണ്‌ഠയെന്നായിരുന്നു പിയുഷ് ഗോയാലിന്റെ പരാമർശം. മുംബൈയിലെ ഒബ്രോയി ഹോട്ടലിനകത്ത് വെടിവയ്പ്പും ബോബെറും നടക്കുന്ന സമയത്ത് പുറത്ത് ഒരു നിർമാതാവുമായി സംസാരിക്കുകയായിരുന്നു വിലാസ്റാവുവെന്നും പിയുഷ് ഗോയാൽ ആരോപിച്ചു. 2012-ലാണ് വിലാസ്റാവു ദേശ്മുഖ് അന്തരിച്ചത്.