news
സഹായവാഗ്ദാനങ്ങളുമായി രാഷ്ട്രീയ നേതാക്കളടക്കം പലരും വന്നെങ്കിലും തങ്ങൾക്കൊന്നും കിട്ടിയില്ല. വാക്ക് തന്ന് പോയവരെ പിന്നെ കണ്ടില്ലെന്നും ആറന്മുളക്കണ്ണാടി നിർമാണത്തൊഴിലാളികൾ പറയുന്നു
പത്തനംതിട്ട: "പ്രളയത്തിന് ശേഷം നിരവധി നേതാക്കൾ വാഗ്ദാനവുമായി വന്നിരുന്നു. പക്ഷേ ഞങ്ങൾക്കൊന്നും കിട്ടിയില്ല. ഇനിയിപ്പോൾ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടു ചോദിച്ച് രാഷ്ട്രീയ നേതാക്കൾ വരുന്നുണ്ടെങ്കിൽ അവരീ ആറന്മുളക്കണ്ണാടിയിലൊന്ന് മുഖം നോക്കുന്നത് നല്ലതാണ്" പറയുന്നത് ലോകം മുഴുവൻ പേര് കേട്ട ആറന്മുളക്കണ്ണാടി നിർമാണത്തൊഴിലാളികൾ. പ്രളയം കഴിഞ്ഞ് ഇത്രയും കാലമായിട്ടും തങ്ങൾക്ക് സഹായമൊന്നും ലഭിച്ചില്ലെന്നും കണ്ണാടിക്കലാകാരന്മാർ പറയുന്നു.
ആറടിയോളം വെള്ളം പൊങ്ങിയ നിർമാണശാലകളിൽ നിന്ന് കണ്ണാടിയുണ്ടാക്കുന്ന ഉപകരണങ്ങളും ഉണ്ടാക്കി വെച്ച കണ്ണാടികളും ഒലിച്ചുപോയി. സഹായവാഗ്ദാനങ്ങളുമായി രാഷ്ട്രീയ നേതാക്കളടക്കം പലരും വന്നെങ്കിലും തങ്ങൾക്കൊന്നും കിട്ടിയില്ല. വാക്ക് തന്ന് പോയവരെ പിന്നെ കണ്ടില്ലെന്നും ഇവർ പറയുന്നു.
പ്രളയം മൂലം സംഭവിച്ചിട്ടുള്ള നഷ്ടങ്ങളും പ്രത്യാഘാതങ്ങളും കേരളം തലമുറകളായി കൈവരിച്ച തനത് സാങ്കേതിക വിദ്യകള്‍ക്കും കലാ സാംസ്‌ക്കാരിക നേട്ടങ്ങള്‍ക്കും ഉണ്ടാക്കിയ കോട്ടങ്ങൾ പഠനവിധേയമാക്കേണ്ടതുണ്ടെന്ന് വരെയായിരുന്നു പ്രളയകാലത്തെ ചർച്ചകൾ. എന്നാൽ അത്യാവശ്യം നിർമാണോപകരണങ്ങൾ വാങ്ങാനുള്ള കൈസഹായമെങ്കിലും നൽകാമായിരുന്നെന്നാണ് പ്രളയം തീരാനഷ്ടമുണ്ടാക്കിയ കലാകാരന്മാർ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഇലക്ഷൻ എക്സ്പ്രസിൽ സംസാരിക്കുകയായിരുന്നു ആറന്മുള കണ്ണാടി കലാകാരന്മാർ.
നിർമാണം: രുജീഷ് വി രവീന്ദ്രൻ
അവതരണം: കിഷോർ കുമാർ കെ സി
ക്യാമറ: ബിജു ചെറുകുന്നം