റോഡ്‌ ഷോയ്‌ക്കിടെ യുവാവ്‌ കെജ്രിവാളിന്‍റെ കരണത്തടിച്ചു; പിന്നില്‍ ബിജെപിയെന്ന്‌ ആം ആദ്‌മി പാര്‍ട്ടി

By Web TeamFirst Published May 5, 2019, 10:38 AM IST
Highlights

കെജ്രിവാള്‍ സഞ്ചരിച്ച ജീപ്പിന്‌ മുന്നിലേക്ക്‌ എത്തിയ യുവാവ്‌ ഉയര്‍ന്നുപൊങ്ങി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആംആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇയാളെ കൂട്ടം ചേര്‍ന്ന്‌ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസെത്തി രക്ഷപ്പെടുത്തി.

ദില്ലി: തെരഞ്ഞെടുപ്പ്‌ റോഡ്‌ ഷോയ്‌ക്കിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാളിന്‌ നേരെ യുവാവിന്റെ അതിക്രമം. ഇയാള്‍ തുറന്ന ജീപ്പില്‍ സഞ്ചരിക്കുകയായിരുന്ന കെജ്രിവാളിന്റെ മുഖത്തടിയ്‌ക്കുകയായിരുന്നു. സംഭവത്തിന്‌ പിന്നില്‍ ബിജെപിയാണെന്ന്‌ ആം ആദ്‌മി പാര്‍ട്ടി ആരോപിച്ചു.

മോട്ടിനഗറിലെ റോഡ്‌ ഷോയ്‌ക്കിടെയാണ്‌ കെജ്രിവാളിന്‌ മുഖത്ത്‌ അടിയേറ്റത്‌. സ്‌പെയര്‍ പാര്‍ട്‌സ്‌ കട നടത്തുന്ന സുരേഷ്‌ എന്ന 33കാരനാണ്‌ കെജ്രിവാളിനെ അടിച്ചത്‌. കെജ്രിവാള്‍ സഞ്ചരിച്ച ജീപ്പിന്‌ മുന്നിലേക്ക്‌ എത്തിയ യുവാവ്‌ ഉയര്‍ന്നുപൊങ്ങി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ആംആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇയാളെ കൂട്ടം ചേര്‍ന്ന്‌ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസെത്തി രക്ഷപ്പെടുത്തി. സുരേഷ്‌ ഇപ്പോള്‍ പൊലീസ്‌ കസ്റ്റഡിയിലാണ്‌.

ബിജെപി കെജ്രിവാളിനെതിരെ സ്‌പോണ്‍സേര്‍ഡ്‌ അറ്റാക്ക്‌ നടത്തുകയാണെന്ന്‌ ആംആദ്‌മി പാര്‍ട്ടി ട്വീറ്റ്‌ ചെയ്‌തു. കെജ്രിവാള്‍ മരിച്ചുകാണണമെന്നാണോ മോദിയുടെയും അമിത്‌ഷായുടെയും ആഗ്രഹമെന്ന്‌ ദില്ലി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും സംഭവത്തിന്‌ പിന്നില്‍ ബിജെപിയാണെന്ന്‌ ആരോപിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്‌.

അതേസമയം, സുരേഷ്‌ ആം ആദ്‌മി പാര്‍ട്ടി അനുഭാവി തന്നെയാണെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. കുറച്ചുനാളായി പാര്‍ട്ടി നേതാക്കളോട്‌ തോന്നിയ അനിഷ്ടമാണ്‌ കെജ്രിവാളിനെ ആക്രമിക്കാന്‍ സുരേഷിനെ പ്രേരിപ്പിച്ചതെന്നും പൊലിസ്‌ പറയുന്നു.

click me!