
ഭോപ്പാൽ: ഭോപ്പാലിലെ ബിജെപി ലോക്സഭാ സ്ഥാനാർത്ഥി സാധ്വി പ്രഗ്യ സിംഗ് താക്കൂറിന് നേരെ കരിങ്കൊടി കാണിച്ച എൻസിപി പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച് ബിജെപി പ്രവർത്തകർ. ഭോപ്പാലിലെ എസ്ഡി ഓഫീസിന് സമീപമാണ് സംഭവം. എൻസിപി പ്രവർത്തകനെ ബിജെപി അനുഭാവികൾ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
പ്രഗ്യാ സിങിന്റെ റോഡ് ഷോക്കിടെയാണ് എന്‍സിപി പ്രവര്‍ത്തകന്‍ കരിങ്കൊടി കാണിച്ചത്. ഏഴ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത മലേഗാവ് സ്ഫോടനത്തിൽ വിചാരണത്തടവുകാരിയാണ് പ്രഗ്യ. ജാമ്യത്തിലിറങ്ങിയാണ് ഇവർ ഭോപ്പാലിൽ നിന്നും ബിജെപി സീറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കുന്നത്.
അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്ന പ്രഗ്യ സിങിന്റെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിൽ തനിക്ക് അഭിമാനമുണ്ടെന്നും അതിൽ പശ്ചാത്തപിക്കുന്നില്ലെന്നുമായിരുന്നു പ്രഗ്യ സിങ് താക്കൂറിന്റെ പരാമർശം. ഇതിനു പിന്നാലെ പ്രഗ്യാ സിങിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു.