
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിലും യുഡിഎഫ് വിജയം നേടുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് സ്ഥാനാർത്ഥികളിൽ കൊലപാതക കേസിലെ പ്രതികളോ മുതലാളിമാരോ കോമാളികളോ ഇല്ല. ഏറെക്കാലമായി ജനങ്ങൾക്ക് അറിയാവുന്ന ജനകീയരായ നേതാക്കളാണ് കോൺഗ്രസിന്‍റെ സ്ഥാനാർത്ഥികൾ. അതിനാൽ ഇത്തവണ കോൺഗ്രസിന് വമ്പിച്ച വിജയം ഉറപ്പാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു
വടകരയിൽ കെ മുരളീധരന്‍റെയും വയനാട്ടിൽ ടി സിദ്ദീഖിന്‍റെയും സ്ഥാനാർത്ഥിത്വത്തിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് അംഗീകാരം നൽകും. അതിന് ശേഷം ഇന്ന് രാത്രിയോടെ തന്നെ രണ്ട് സീറ്റിലേയും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. രാഹുൽ ഗാന്ധി ദില്ലിയിൽ ഇല്ലാത്തതിനാലാണ് പ്രഖ്യാപനം വൈകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
വിജയത്തിനായി എണ്ണയിട്ട യന്ത്രം പോലെ പാർട്ടിയും പ്രവർത്തകരും പ്രവർത്തിക്കും. വടകരയിൽ കോ-ലീ-ബി സഖ്യമുണ്ടെന്ന് സിപിഎം കള്ള പ്രചാരണം നടത്തുകയാണ്. സംഘപരിവാറിനെ നിരോധിച്ച ചരിത്രമാണ് കോൺഗ്രസ് സർക്കാരിനുള്ളത്. മറിച്ച് സിപിഎമ്മിനാണ് സംഘപരിവാറുമായി കൈകോർത്ത ചരിത്രമുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു