മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

By Web TeamFirst Published Apr 4, 2019, 5:06 PM IST
Highlights

നടപടിക്രമങ്ങള്‍ പൂർത്തിയായില്ലെന്ന് സുരേന്ദ്രന്‍റെ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് നടപടി. മെയ് 24 നാകും ഇനി കേസ് പരിഗണിക്കുക.

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ സീറ്റ് സംമ്പന്ധിച്ച തെരഞ്ഞെടുപ്പ് കേസ് പിൻവലിക്കാൻ അനുമതി തേടി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസത്തേക്ക് മാറ്റി. കേസ് പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്ന് സുരേന്ദ്രന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി. 

കോടതി നിർദേശ പ്രകാരം കേസില്‍ നിന്നും സുരേന്ദ്രൻ പിന്മാറുന്നത്‌ ഗസറ്റിൽ വിജ്ഞാപനം ചെയ്‌തെങ്കിലും 11 എതിർ കക്ഷികളിൽ 4 പേർ നോട്ടീസ് കൈപ്പറ്റിയില്ലെന്ന് സുരേന്ദ്രൻ കോടതിയെ അറിയിക്കുകയായിരുന്നു. മെയ് 24 നാകും ഇനി കേസ് പരിഗണിക്കുക.

യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൽ റസാഖിന്‍റെ വിജയം കള്ളവോട്ടിനെ തുടർന്നാണെന്നായിരുന്നു സുരേന്ദ്രന്‍റെ ഹർജി. എന്നാൽ കേസിലെ സാക്ഷികൾക്ക് സമൻസ് പോലുമെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുഴുവൻ സാക്ഷികളെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. 2016 ലെ തെരഞ്ഞെടുപ്പിൽ യുഡിഫിലെ പി ബി അബ്ദുൽ റസാഖിനോട് 89 വോട്ടുകൾക്കായിരുന്നു സുരേന്ദ്രൻ പരാജയപ്പെട്ടത്. 

മരിച്ച ആളുകളുടെ വോട്ടുകൾ പോലും റസാഖിന് അനുകൂലമായി പോൾ ചെയ്‌തെന്നും ഇത് ഒഴിവാക്കിയാൽ വിജയം തനിക്കാകുമെന്നായിരുന്നു സുരേന്ദ്രന്‍റെ വാദം. കേസ് ഹൈക്കോടതി പരിഗണനയിൽ ഇരിക്കെ കഴിഞ്ഞ ഒക്ടോബറിൽ അബ്ദുൽ റസാഖ് മരണപ്പെട്ടു. എന്നാല്‍ അന്ന് തെരഞ്ഞെടുപ്പ് കേസ് ഒഴിവാക്കാന്‍ സുരേന്ദ്രന്‍ തയ്യാറല്ലായിരുന്നു. 

ഇതേതുടര്‍ന്ന് പി ബി അബ്ദുൽ റസാഖ് എംഎൽഎയുടെ മകൻ കേസിൽ കക്ഷി ചേരുകയായിരുന്നു. എന്നാല്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുകയും ശബരിമലയിലെ യുവതി പ്രവേശം ബിജെപി ഉയര്‍ത്തികൊണ്ടുവരുകയുമായിരുന്നു. ഇതിനിടെ ലോകസഭാ തെരഞ്ഞെടുപ്പ് കടന്നുവന്നതോടെ നിയമസഭാ സീറ്റ് കേസ് ഒഴിവാക്കി ദേശീയരാഷ്ട്രീയത്തിലേക്ക് കടക്കുവാനുള്ള ശ്രമത്തിലാണ് കെ സുരേന്ദ്രന്‍.

click me!