പശ്ചിമബംഗാളിൽ തകര്‍ന്നടിഞ്ഞ് സിപിഎം; കെെയിലുള്ളതും നഷ്ടമായി

By Web TeamFirst Published May 24, 2019, 12:11 AM IST
Highlights

ബീഹാര്‍ ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരിച്ചുവരാൻ സാധിക്കാത്ത വിധം തകര്‍ന്നടിഞ്ഞ പോലെയായി ഇടതുപക്ഷം. 2004ൽ ഒന്നാം യുപിഎ സര്‍ക്കാരിനെ വിരൽ തുമ്പിൽ നിര്‍ത്തിയ ഇടതുപക്ഷ പാർട്ടികൾക്ക് നി ആ കാലം വെറും ഓര്‍മ്മ മാത്രമാകും.

കൊൽക്കത്ത: ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെ ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷ പാര്‍ട്ടികളുടെ സാന്നിധ്യം  ഏതാണ്ട് ഇല്ലാതാവുകയാണ്. കേരളത്തിൽ കിട്ടിയ ഒരു സീറ്റും തമിഴ്നാട്ടിൽ കിട്ടുന്ന നാല് സീറ്റും മാത്രമാകും ലോക്സഭയിലെ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം. പശ്ചിമബംഗാളിലെ സിപിഎമ്മിന്‍റെ വോട്ടിൽ 15 ശതമാനത്തോളം ബിജെപിയിലേക്ക് ചോര്‍ന്നു. ഇതോടെ ബംഗാളിലെ സിപിഎം വോട്ട് ഏഴ് ശതമാനത്തിൽ താഴെയായി.

സിപിഐക്ക് ഒരു ശതമാനം പോലും വോട്ട് ലഭിച്ചില്ല. സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റുകളായ റായ്ഗഞ്ചും മൂര്‍ഷിദാബാദും നഷ്ടമായി. ബീഹാര്‍ ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരിച്ചുവരാൻ സാധിക്കാത്ത വിധം തകര്‍ന്നടിഞ്ഞ പോലെയായി ഇടതുപക്ഷം. 2004ൽ ഒന്നാം യുപിഎ സര്‍ക്കാരിനെ വിരൽ തുമ്പിൽ നിര്‍ത്തിയ ഇടതുപക്ഷ പാർട്ടികൾക്ക് നി ആ കാലം വെറും ഓര്‍മ്മ മാത്രമാകും.

തൃപുരയിലും സിപിഎം മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. സംസ്ഥാനത്ത് 35 ശതമാനത്തിലധികം വോട്ടുണ്ടായിരുന്ന സിപിഎം 17 ശതമാനത്തിലേക്ക് ചുരുങ്ങിയപ്പോൾ ബിജെപി ഒന്നാം സ്ഥാനത്തും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുമായി. ദേശീയതലത്തിൽ ബദൽ രാഷ്ട്രീയം ശബ്ദം ഉയര്‍ത്താൻ ശ്രമിക്കുന്ന ഇടതുപക്ഷത്തിന് ഇനി പരിമിതികൾ ഏറെയാകും. 

സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവിയും നഷ്ടമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം കണക്കാക്കിയായിരുന്നു ദേശീയ പാര്‍ടികളുടെ പട്ടികയിൽ തന്നെ സിപിഎമ്മിനെ നിലനിര്‍ത്തിയത്. ആ ഇളവ് ഇനി കിട്ടണമെന്നില്ല.

ദില്ലിയിൽ വിപ്ലവ മുന്നേറ്റം ഉണ്ടാക്കിയ ആംആദ്മി പാര്‍ട്ടിക്ക് 2014ലെ പോലെ 2019ലും ഒരു ചലനവും ഉണ്ടാക്കാനായില്ല. 2014ൽ ദില്ലിയിലെ ഏഴ് സീറ്റിലും രണ്ടാം സ്ഥാനത്തെത്തിയ ആംദ്മി പാര്‍ട്ടി ഇത്തവണ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. പഞ്ചാബിൽ ഉണ്ടായിരുന്ന നാല് സീറ്റിൽ ഒന്നുമാത്രമാണ് നിലനിര്‍ത്താനായത്. 
 

click me!