പൊന്നാനിയിൽ ലീഗിനെ തോൽപിക്കുന്ന സ്ഥാനാർഥി വരും, ഘടകകക്ഷികൾ തൃപ്തർ: എൽഡിഎഫ് കൺവീനർ

By Web TeamFirst Published Mar 8, 2019, 6:51 PM IST
Highlights

ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യവും വിജയസാധ്യതയും പരിശോധിച്ച് ഉൾപ്പാർട്ടി ചർച്ചകൾക്ക് ശേഷമാണ് സ്ഥാനാർഥിപ്പട്ടിക തീരുമാനിച്ചത്. ഈ മാസം പന്ത്രണ്ട് മുതൽ ലോക്‍സഭാ മണ്ഡലം കൺവെൻഷനുകൾ തുടങ്ങും. 

തിരുവനന്തപുരം: പൊന്നാനിയിൽ ലീഗിനെ തോൽപിക്കുന്ന സ്ഥാനാർഥി വരുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. അതിനുള്ള ചർച്ചകൾ പാർട്ടിയിൽ നടന്നു കഴിഞ്ഞതായും എ വിജയരാഘവൻ വ്യക്തമാക്കി.

ലോക്‍സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ സംവിധാനം ഊർജിതമാക്കാൻ സിപിഎം. തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്കായി സംഘടനാസംവിധാനം വിപുലപ്പെടുത്താൻ തീരുമാനിച്ചെന്നും ഇടത് മുന്നണി യോഗത്തിന് ശേഷം എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വ്യക്തമാക്കി. 

സിപിഎം സ്ഥാനാർഥിപ്പട്ടിക നാളെ പ്രഖ്യാപിക്കും. ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യവും വിജയസാധ്യതയും പരിശോധിച്ച് ഉൾപ്പാർട്ടി ചർച്ചകൾക്ക് ശേഷമാണ് സ്ഥാനാർഥിപ്പട്ടിക തീരുമാനിച്ചത്. സീറ്റ് വിഭജനത്തിൽ എല്ലാ ഘടകകക്ഷികൾക്കും സംതൃപ്തിയാണുള്ളത്. എല്ലാവരും ചർച്ച ചെയ്താണ് സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. 

ജനതാദൾ മുന്നണിയിൽ സഹകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ്. സീറ്റ് വിഭജനത്തിൽ അവർക്ക് പ്രതിഷേധമില്ല. എല്ലാ മുന്നണികളും മത്സരിക്കാൻ താത്പര്യം പ്രകടിപ്പിക്കും. 80-ലെ ജനതാദളല്ല ഇന്നത്തെ ജനതാദൾ. സീറ്റ് വിഭജനത്തിൽ ഘടകകക്ഷികളുടെ അഭിപ്രായത്തെച്ചൊല്ലി ചർച്ച നടന്നിട്ടുണ്ടെന്നും, എല്ലാം ചർച്ച ചെയ്ത് പരിഹരിച്ചെന്നും എ വിജയരാഘവൻ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനാസംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. ലോക്സഭാ മണ്ഡലം കൺവെൻഷനുകൾ മാർച്ച് പന്ത്രണ്ട് മുതൽ തുടങ്ങും. മാർച്ച് 20 ന് മുമ്പായി എല്ലാ തലത്തിലുമുള്ള സംഘാടകസമിതികൾക്കും രൂപം നൽകും.

Read More: ഇരുപത് സീറ്റിലും സ്ഥാനാർത്ഥികളെ തീരുമാനിച്ച് ഇടത് മുന്നണി, പ്രഖ്യാപനം നാളെ

യുഡിഎഫ് പതിവുപോലെ ബിജെപിയുമായി വോട്ട് കച്ചവടം നടത്തുന്നു. തെറ്റായ പ്രവണതകളോടുള്ള കേരളജനതയുടെ മറുപടിയാകും ഇത്തവണത്തെ തെരഞ്ഞെടുപ്പ്. പരമാവധി വിജയം ഇടത് മുന്നണിക്ക് നേടിയെടുക്കാനാകുമെന്നാണ് വിലയിരുത്തലെന്നും എ വിജയരാഘവൻ വ്യക്തമാക്കി. 

click me!