Asianet News MalayalamAsianet News Malayalam

എതിർത്തവരെ വെട്ടിനിരത്തി സിപിഎം ; ഇരുപത് സീറ്റിലും സ്ഥാനാർത്ഥികളെ തീരുമാനിച്ച് ഇടത് മുന്നണി

നാല് സിറ്റിംഗ് എംപിമാരും ആറ് എംഎൽഎമാരും അടങ്ങുന്നതാണ് ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി പട്ടിക, സിപിഎമ്മിന്‍റെ രണ്ട് ജില്ലാ സെക്രട്ടറിമാരും രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും മത്സരരംഗത്തുണ്ട്

ldf finalize candidate list
Author
Trivandrum, First Published Mar 8, 2019, 5:08 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളെ തീരുമാനിച്ച് ഇടത് മുന്നണിയോഗം. പൊന്നാനി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അവസാന നിമിഷം വരെ ആശയക്കുഴപ്പം നില നിന്നിരുന്നെങ്കിലും സിപിഎം പൊന്നാനി പാർലമെന്റ് മണ്ഡലം കമ്മിറ്റി വീണ്ടും പിവി അൻവറിന്റെ പേര് നിർദ്ദേശിച്ചതോടെ അനിശ്ചിതത്വം നീങ്ങി.   

പി കരുണാകരൻ ഒഴികെ സിപിഎമ്മിന്റെ എംപിമാരെല്ലാം മത്സര രംഗത്തുണ്ട് . പൊന്നാനിയിൽ പിവി അൻവര്‍, ആലപ്പുഴയിൽ എഎം ആരിഫ് ,പത്തനംതിട്ടയിൽ വീണ ജോര്‍ജ്ജ്, കോഴിക്കോട്ട് എ പ്രദീപ് കുമാര്‍ തുടങ്ങി നാല് എംഎൽഎമാര്‍ മത്സരത്തിനിറങ്ങും. കോട്ടയം ജില്ലാ സെക്രട്ടറി വിഎൻ വാസവൻ കോട്ടയത്തും പി ജയരാജൻ വടകരയിലും മത്സരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി രാജീവ് എറണാകുളം മണ്ഡലത്തിലും കെഎൻ ബാലഗോപാൽ കൊല്ലത്തും മത്സരത്തിനുണ്ടാകും.

നെടുമങ്ങാട് എംഎൽഎ സി ദിവാകരനും അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറും അടക്കം രണ്ട് എംഎൽഎമാരെ ഉൾപ്പെടുത്തിയാണ് സിപിഐ സ്ഥാനാർത്ഥി പട്ടിക. മറ്റ് ഘടക കക്ഷികൾക്കൊന്നും ഇത്തവണ സീറ്റില്ല. 

ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി പട്ടിക ഇങ്ങനെ:

  • തിരുവനന്തപുരം -സി ദിവാകരൻ (സിപിഐ)
  • ആറ്റിങ്ങൽ - എ സമ്പത്ത് 
  • കൊല്ലം-  കെഎൻ ബാലഗോപാൽ 
  • പത്തനംതിട്ട - വീണ ജോര്‍ജ്ജ് 
  • മാവേലിക്കര -ചിറ്റയം ഗോപകുമാർ (സിപിഐ)
  • ആലപ്പുഴ - എഎം ആരിഫ് 
  • ഇടുക്കി - ജോയിസ് ജോര്‍ജ്ജ് 
  • കോട്ടയം - വിഎൻ വാസവൻ 
  • എറണാകുളം - പി രാജീവ് 
  • ചാലക്കുടി - ഇന്നസെന്റ് 
  • തൃശൂർ  - രാജാജി മാത്യു തോമസ് (സിപിഐ)
  • ആലത്തൂര്‍ - പി കെ ബിജു
  • പാലക്കാട് -  എംബി രാജേഷ് 
  • പൊന്നാനി - പിവി അൻവര്‍ 
  • മലപ്പുറം -  വി പി സാനു
  • കോഴിക്കോട് - എ പ്രദീപ് കുമാര്‍
  • വടകര -  പി ജയരാജൻ 
  • വയനാട് -   പിപി സുനീർ (സിപിഐ)
  • കണ്ണൂര്‍ - പികെ ശ്രീമതി 
  • കാസര്‍കോട് -  കെപി സതീഷ് ചന്ദ്രൻ 

സീറ്റില്ലാത്തതിലെ എതിർപ്പ് ജെഡിഎസും എൽജെഡിയും ഇടത് മുന്നണി യോഗത്തിൽ അറിയിച്ചു. തർക്കങ്ങളില്ലെന്നും മുന്നണിയുടെ ഐക്യത്തിന് വേണ്ടി തീരുമാനത്തോട് യോജിക്കുന്നു എന്നുമാണ് ഘടക കക്ഷി നേതാക്കളുടെ പ്രതികരണം. 

മുതിര്‍ന്ന നേതാക്കളെയും ജനപ്രതിനിധികളെയും മാത്രം സ്ഥാനാര്‍ത്ഥികളാക്കി കടുത്ത രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവയ്ക്കാനാണ് ഇടത് മുന്നണി തീരുമാനം. ശബരിമല വിഷയത്തിൽ നഷ്ടപ്പെടാൻ ഇടയുള്ള വോട്ടുകൾ കൂടി സ്ഥാനാര്‍ത്ഥി മികവ് കൊണ്ട് മറികടക്കാൻ ബോധപൂര്‍വ്വ ശ്രമം സ്ഥാനാര്‍ത്ഥി പട്ടികയിൽ പ്രകടമാണ്. ഏറ്റവും ഒടുവിൽ നടന്ന കാസര്‍കോട്ടെ ഇരട്ട കൊലപാതകം അടക്കം പാര്‍ട്ടിക്കെതിരായ പ്രചരണങ്ങളെ പാര്‍ട്ടി സംവിധാനത്തെ തന്നെ രംഗത്തിറക്കിയാകും സിപിഎം ചെറുക്കുക. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജൻ വടകരയിൽ മത്സരത്തിനിറങ്ങുന്നതോടെ വടക്കൻ ജില്ലകളിലെ പാര്‍ട്ടി സംവിധാനം മുഴുവൻ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ സജ്ജരായി രംഗത്തുണ്ടാകുമെന്നാണ് പാര്‍ട്ടി കരുതുന്നത്. പി ജയരാജന്‍റെ വരവ് അക്രമ രാഷ്ട്രീയത്തെ കുറിച്ചുള്ള ചർച്ച സജീവമാക്കുമോ എന്ന ആശങ്ക ഉണ്ടെങ്കിലും എങ്കിലും എൽജെഡിയുടെ വരവോടെ മണ്ഡലം ഭദ്രമാണെന്ന് വിലയിരുത്തൽ.

Follow Us:
Download App:
  • android
  • ios