
ശ്രീനഗർ: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ഹൃദയാഘാതം സംഭവിച്ച ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിച്ച് സിആർപിഎഫ് ജവാൻ. ശ്രീനഗറിലെ ബുച്ചോപ്രയിലെ സർക്കാർ ഗേൾസ് സ്കൂളിലെ 13-ാം നമ്പർ പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഉദ്യോഗസ്ഥനായ അഹ്സാൻ ഉൾ ഹക്കിനാണ് ജീവൻ തിരിച്ച് കിട്ടിയത്. അതേ പോളിങ് ബൂത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരേന്ദർ കുമാറാണ് കൃത്യസമയത്ത് ഇടപ്പെട്ട് അസ്ഹാനെ രക്ഷിച്ചത്.
പോളിങ് ബൂത്തിനുള്ളിൽ വച്ച് അസ്വസ്ഥനായ അസ്ഹാന്, സുരേന്ദർ പ്രഥമശ്രുശൂഷകൾ നൽകി. എന്നാൽ കുറച്ച് സമയം കഴിഞ്ഞപ്പോൾ അസ്ഹാന്‍ ബോധംകെട്ട് നിലത്ത് വീണു. അസ്ഹാനെ ആശുപത്രിയിലെത്തിക്കുന്നതിനായി ആംബുലൻസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു.
തുടർന്ന് റെഡ് ക്രോസ് സൊസൈറ്റിയിലെ അംഗമായ സുരേന്ദർ രണ്ടും കൽപ്പിച്ച് തന്റെ ബറ്റാലിയനിലെ ഡോക്ടർ സുനീധിനെ വിളിച്ചു. പിന്നീട് സുനീധിന്റെ നിർദ്ദേശപ്രകാരം അസ്ഹാന് സുരേന്ദർ സിപിആർ നൽകി. തുടർന്ന് 50 മിനിട്ട് കഴിഞ്ഞ് ആംബുലൻസ് സ്ഥലത്തെത്തുകയും അസ്ഹാനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.