ന്യൂനപക്ഷം കൈവിട്ടെന്ന് എംബി രാജേഷ്; പാലക്കാടൻ കോട്ട തകര്‍ത്ത് വികെ ശ്രീകണ്ഠൻ

By Web TeamFirst Published May 23, 2019, 11:33 AM IST
Highlights

ന്യൂനപക്ഷം കൈവിട്ടത് തിരിച്ചടി ആയി എന്ന് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി  എംബി രാജേഷ്.

പാലക്കാട്: ന്യൂനപക്ഷം കൈവിട്ടതാണ് പാലക്കാട്ട് തിരിച്ചടിയായതെന്ന് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷ്. ശക്തി കേന്ദ്രമായ ഒറ്റപ്പാലത്തും ഷൊർണൂരും കോങ്ങാടും പോലും തിരിച്ചടി ഉണ്ടായത് വിശദമായി പരിശോധിക്കുമെന്നും എംബി രാജേഷ് പ്രതികരിച്ചു. പി കെ ശശി വിഷയം തിരിച്ചടി ആയോ എന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്നും എംബി രാജേഷ് പ്രതികരിച്ചു. 

സിറ്റിംഗ് സീറ്റിൽ അപ്രതീക്ഷിത തിരിച്ചയാണ് ഇടത് മുന്നണി പാലക്കാട് നേരിട്ടത് . തുടക്കം മുതൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠൻ ലീഡ് ഉയര്‍ത്തുകയാണ്. ഇടത് ശക്തി കേന്ദ്രങ്ങളിൽ പോലും യുഡിഎഫ് ആധിപത്യം തുടര്‍ന്നു. ഒരു ഘട്ടത്തിൽ പോലും ലീഡ് നിലയിൽ ഒന്നാമതെത്താൻ എംബി രാജേഷിന് കഴിഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ തവണ മണ്ണാര്‍കാട്ട് മാത്രമാണ് യുഡിഎഫിന് ലീഡ് ഉണ്ടായിരുന്നത്. 25 ശതമാനം വോട്ടെണ്ണി തീരുമ്പോൾ ഒറ്റപ്പാലത്തും മലമ്പുഴയിലും മാത്രമാണ് ഇടത് മുന്നണിക്ക് ഇത്തവണ ലീഡ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. 

എ ക്ലാസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി പാലക്കാടിനെ കണ്ടിരുന്നത്. വലിയ മുന്നേറ്റം ഉണ്ടാക്കാമെന്ന കണക്കു കൂട്ടൽ തുടക്കത്തിലെ ബിജെപിക്ക് ഉണ്ടായിരുന്നെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി എസ് കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്ത് മാത്രമാണ്. പാലക്കാട് നിയോജക മണ്ഡലത്തിൽ മാത്രമാണ് ബിജെപി ഒന്നാമതെത്തിയത്. അവിടെ എംബി രാജേഷ് മൂന്നാം സ്ഥാനത്തേക്ക് പോയി.

click me!