
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സൈന്യം മോദിയുടെ സേനയാണെന്നു പറഞ്ഞ സംഭവത്തിലാണ് ആദിത്യനാഥിനെതിരെ കമ്മീഷന് നടപടി. വെള്ളിയാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. നേരത്തെ ഗാസിയാബാദ് കളക്ടറോട് റിപ്പോർട്ട് സമർപ്പിക്കാൻ യുപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ഗാസിയാബാദിലും ഗ്രെയ്റ്റർ നോയിഡയിലും നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ആദിത്യനാഥ് മോദിയെ പുകഴ്ത്തി വെട്ടിൽവീണത്. ഭീകരർക്കു നേരെ മോദിയുടെ സൈന്യം ബുള്ളറ്റും ബോംബുകളുമാണ് അയച്ചുകൊണ്ടിരുന്നത്. കോൺഗ്രസ് സർക്കാർ ഭീകരർക്ക് ബിരിയാണി വിളമ്പുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മസൂദ് അസ്ഹറനെ ബഹുമാനത്തോടെ വിളിച്ചാണ് ഭീകരരെ കോൺഗ്രസ് പ്രോത്സാഹിപ്പിച്ചത്- ആദിത്യനാഥ് പറഞ്ഞു. എന്നാൽ ഈ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം ശക്തമായാണ് രംഗത്തെത്തിയത്.
പ്രചാര്മന്ത്രിയുടെ സ്വകാര്യ സേനയല്ല ഇന്ത്യൻ സൈന്യമെന്ന് കോൺഗ്രസ് പറഞ്ഞു. സംഭവത്തിൽ ആദിത്യനാഥ് മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.