വോട്ടെടുപ്പ് നടത്താന്‍ 70 ഉദ്യോഗസ്ഥര്‍, സാമഗ്രഹികൾ എത്തിക്കുന്നത് തലച്ചുമടായി, ഇടമലക്കുടിയിലെ 'സാഹസിക' പോളിംഗ്

By Web TeamFirst Published Apr 22, 2019, 4:21 PM IST
Highlights

ഇടുക്കി ജില്ലയിലെ ഏറ്റവും വിദൂര പോളിംഗ് സ്റ്റേഷനാണ് ഇടമലക്കുടി. മുളകുതറക്കുടി, പരപ്പാര്‍കുടി, സൊസൈറ്റിക്കുടി എന്നിവിടങ്ങളിലായി ഇടമലക്കുടിയിൽ ഇത്തവണ മൂന്ന് പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. 

ഇടുക്കി: സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിൽ ഇത്തവണ മൂന്ന് പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 30 പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ള 70 അംഗ സംഘം  പോളിംഗ് നിയന്ത്രിക്കും. വാഹനം എത്താത്തതിനാൽ തലച്ചുമടായാണ് പോളിംഗ് സാമഗ്രഹികൾ ഇടമലക്കുടിയിലേക്ക് കൊണ്ടുപോകുന്നത്.

ഇടുക്കി ജില്ലയിലെ ഏറ്റവും വിദൂര പോളിംഗ് സ്റ്റേഷനാണ് ഇടമലക്കുടി. മുളകുതറക്കുടി, പരപ്പാര്‍കുടി, സൊസൈറ്റിക്കുടി എന്നിവിടങ്ങളിലായി ഇടമലക്കുടിയിൽ ഇത്തവണ മൂന്ന് പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. മൂന്നാറില്‍ നിന്ന് സൊസൈറ്റി കുടിയിലേയ്ക്ക് 40 കിലോമീറ്റർ ദൂരമുണ്ട്. ഏറ്റവും വിദൂരത്തുള്ള പോളിംഗ്സ്റ്റേഷനായ മുളകുതറ കുടിയിലേക്ക് 60 കിലോമീറ്റും.

സൊസൈറ്റി കുടിയില്‍ നിന്ന് 20 കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ച് വേണം പോളിംഗ് സംഘത്തിന് മുളകുതറകുടിയിൽ എത്താൻ. പോളിംഗിന് ശേഷം തമിഴ്നാട് വഴിയാകും വോട്ടടെടുപ്പ് സംഘം മൂന്നാറിലേക്ക് മടങ്ങുക.

സൊസൈറ്റി കുടി വരെ ഫോര്‍വീൽ ജീപ്പുകൾ കഷ്ടിച്ച് പോകുമെങ്കിലും ശക്തമായ മഴ പെയ്തതിനാല്‍ ഇവിടേയ്ക്കുള്ള യാത്രയും ഇപ്പോൾ ദുഷ്‌കരമാണ്. ജീപ്പെത്താത്തിടത്ത് തലച്ചുമടായി വേണം പോളിംഗ് സാമഗ്രികൾ എത്തിക്കാൻ. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 1,089 വോട്ടര്‍മാരാണ് ഇടമലക്കുടി പഞ്ചായത്തിലുള്ളത്.

click me!