രമ്യാ ഹരിദാസിനെതിരായ അശ്ലീല പരാമ‍ർശം: എ വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്

By Web TeamFirst Published Apr 18, 2019, 7:16 PM IST
Highlights

സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണെന്നും പ്രഥമദൃഷ്ട്യ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിലയിരുത്തി

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാത്ഥി രമ്യ ഹരിദാസിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ താക്കീത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണെന്നും പ്രഥമദൃഷ്ട്യ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിലയിരുത്തി. 

ജനപ്രാതിനിധ്യ നിയമം 123(4) ന്‍റെ ലംഘനമാണിതെന്നും ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും ടിക്കാറാം മീണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എൽഡിഎഫ് കൺവീനറുടെ മോശം പരാമർശത്തിനെതിരെ ആലത്തൂർ കോടതിയിൽ രമ്യ ഹരിദാസ് പരാതി നൽകിയിരുന്നു. പൊലീസ് കേസെടുക്കാത്ത സാഹചര്യത്തിലായിരുന്നു നടപടി. 

കെ സുധാകരനും എ വിജയരാഘവനും രണ്ട് നീതിയാണെന്ന ആരോപണവുമായി രമ്യ ഹരിദാസ് ഇന്ന് വനിതാ കമ്മീഷനെതിരെയും ആരോപണമുന്നയിച്ചിരുന്നു. സുധാകരനെതിരെ വാ‍ർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും എ വി‍ജയരാഘവനെതിരെ പരാതി നൽകിയിട്ട് പോലും വനിതാ കമ്മീഷന് അനക്കമില്ലെന്നും രമ്യാ ഹരിദാസ് പറഞ്ഞു.

പി കെ  കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേര്‍ത്തായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവൻ ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത്. പൊന്നാനിയില്‍  ഈ മാസം ഒന്നാം തീയതി നടത്തിയ പ്രസംഗത്തിനെതിരെ പിറ്റേന്ന് തന്നെ രമ്യ ഹരിദാസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

 

click me!