
അഹ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ മത്സരിക്കുന്ന കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികളുടെ സ്വത്ത്‍വിവരങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ഉദ്യോഗസ്ഥൻമാരും ജനങ്ങളും. കോൺഗ്രസ്, ബിജെപി ടിക്കറ്റിൽ ഗുജറാത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെല്ലാം കോടീശ്വരൻമാരാണ്. നാമനിർദ്ദേശികപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച ആസ്തി വിവരങ്ങളുടെ പട്ടികയിലാണ് സ്ഥാനാർത്ഥികളുടെ സ്വത്ത്‍വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. വരാണാധികാരികളെ പോലും ഞെട്ടിപ്പിക്കുന്നതായിരുന്നു പലരുടെയും വരുമാന കണക്ക്.
ഗുജറാത്തിൽ ആകെ 26 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ഈ മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ അഞ്ച് പേരൊഴികെ ബാക്കി എല്ലാവരും കോടീശ്വരൻമാരാണ്. ഈ അഞ്ച് പേരിൽ നാലും ആദിവാസികളാണ്. ഒരു കോടിയ്ക്ക് താഴെയാണ് ഇവരുടെ ആസ്തി. മെഹ്‌സാന മണ്ഡലത്തില്‍ മത്സരിക്കുന്ന കോൺഗ്രസിന്റെ അംബാലാല്‍ പട്ടേലാണ് സമ്പത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. 69.9 കോടിയാണ് അംബാലാലിന്റെ ആസ്തി.
ബിജെപിയുടെ നവസാരി സിറ്റിങ് എംപി ചന്ദ്രകാന്ത് പട്ടേലിന്റെ ആസ്തി 44.6 കോടിയാണ്. ജാംനഗറിലെ ബിജെപി സ്ഥാനാര്‍ത്ഥി പൂനം മാഡത്തിന് 42.7 കോടിയും മെഹ്‌സാനയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശാരദാബെന്‍ പട്ടേലിന് 44 കോടിയും പോർബന്തർ സിറ്റിങ് എംപി വിത്തൽ രാതാധിയയ്ക്ക് 35.75 കോടിയും ആസ്തിയുണ്ട്.
കോടിയില്‍ താഴെ ആസ്തിയുള്ള സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് പേര്‍ കോണ്‍ഗ്രസും രണ്ട് പേര്‍ ബിജെപി സ്ഥാനാര്‍ത്ഥികളുമാണ്. ബറുച്ചിലെ ബിജെപി എംപി മന്‍സുഖ് വാസയുടെ ആസ്തി 68.35 ലക്ഷമാണ്. വാസവക്കെതിരെ മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷേര്‍ഖാന്‍ പത്താന്റെ ആസ്തി 33.4 ലക്ഷവും. ആറാം തവണയാണ് മന്‍സുഖ് വാസ ബറുച്ച് മണ്ഡലത്തില്‍ മല്‍സരിക്കുന്നത്.
കച്ചിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നരേശ് മഹേശ്വരി (38.13 ലക്ഷം), ആദിവാസി സംവരണ മണ്ഡലമായ ചോട്ടാ ഉദേപൂരിലെ ബിജെപി സ്ഥാനാര്‍ഥി ഗിതാബെന്‍ റാത്വ (86.3 ലക്ഷം), വൽസാദിലെ ആദിവാസി-സംവരണ സീറ്റിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി ജിത്തു ചൗധരി (66.1 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് സ്ഥാനാർത്ഥികളുടെ സ്വത്ത്‍വിവരങ്ങൾ. 573 പേര്‍ മല്‍സരിക്കുന്ന ഗുജറാത്തിൽ ഏപ്രില്‍ 23-നാണ് വോട്ടെടുപ്പ്.