മുസ്ലീം വിരുദ്ധ പരാമര്‍ശം; ശ്രീധരൻ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്

By Web TeamFirst Published Apr 24, 2019, 1:03 PM IST
Highlights

ശ്രീധരൻ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വി ശിവൻകുട്ടി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് നടപടി. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

കൊച്ചി: മുസ്ലീം വിരുദ്ധ, വർഗ്ഗീയ പരാമർശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ശ്രീധരൻ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി ശിവൻകുട്ടി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് നടപടി. വർഗീയ പ്രസംഗത്തിൽ ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുത്തതായി പൊലീസ് കോടതിയെ അറിയിച്ചു. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

വിവാദ പരാമര്‍ശത്തില്‍ ശ്രീധരൻ പിള്ളക്കെതിരെ ആറ്റിങ്ങൽ പൊലീസ് നേരത്തെ കേസ് എടുത്തതിരുന്നു. സിപിഎം നേതാവ് വി ശിവൻകുട്ടിയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. 'ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണം' എന്നായിരുന്നു ശ്രീധരൻപിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം. ആറ്റിങ്ങലില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെയിലായിരുന്നു പരാമര്‍ശം.

മുസ്ലീങ്ങളെ അധിക്ഷേപിക്കുന്നതാണ് ശ്രീധരൻ പിള്ളയുടെ പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതാവ് വി ശിവൻകുട്ടി ഹൈക്കോടതിയില്‍ ഹർജി നൽകിയത്. പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.

click me!