ഏറ്റവും വലിയ ഭൂരിപക്ഷം സിആർ പാട്ടിലിന്, രണ്ടാമതെത്തിയത് അമിത്ഷാ

By Web TeamFirst Published May 24, 2019, 3:58 PM IST
Highlights

181 വോട്ടുകൾക്ക് ജയിച്ച ബിഎസ്പി സ്ഥാനാർത്ഥി ഭോലാനാഥിനാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ടിലൊഴികെയുള്ള മണ്ഡലങ്ങളുടെ ഫലം തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിവിപാറ്റ് രസീതുകളും ഇവിഎമ്മിലെ വോട്ടും തമ്മിൽ ഒരിടത്തും വ്യത്യാസം കണ്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷം ഗുജറാത്തിൽ വിജയിച്ച സിആർ പാട്ടിലിനാണ്. 6,28,548  വോട്ട്. തൊട്ടടുത്ത് അമിത് ഷാ 5, 55,843. 15 സ്ഥാനാർത്ഥികൾക്ക് 5 ലക്ഷത്തിലധികം ഭൂരിപക്ഷം കിട്ടി. 

181 വോട്ടുകൾക്ക് ജയിച്ച ബിഎസ്പി സ്ഥാനാർത്ഥി ഭോലാനാഥിനാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. തെലങ്കാനയിൽ കോൺഗ്രസിനെ മറികടന്ന് ബിജെപി പ്രധാന പ്രതിപക്ഷമാകുന്നു. നാല് സീറ്റിൽ ബിജെപി വിജയിച്ചു. അരുണാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി വിജയിച്ചു. സിക്കിമിൽ പവൻ കുമാർ ചാമ്ലിലിങിന്‍റെ എസ്ടിഎഫിനെക്കാൾ രണ്ടു സീറ്റുകൾ കൂടുതൽ നേടി സിക്കിം ക്രാന്തികാരി മോർച്ച അധികാരത്തിലേക്ക് നീങ്ങുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ അവസാന കണക്ക് വരുമ്പോൾ 303 സീറ്റുകളാണ് ബിജെപി നേടിയത്. കോൺഗ്രസിന് 52 സീറ്റുകളും. ഒരിടത്തും വിവിപാറ്റ് രസീതും ഇവിഎമ്മിലെ വോട്ടും തമ്മിൽ വ്യത്യാസം റിപ്പോർട്ട് ചെയ്തില്ലെന്നാണ് കമ്മീഷൻ നല്കുന്ന സൂചന. 

പശ്ചിമബംഗാളിൽ കൊല്ക്കത്തയിൽ ഈശ്വര ചന്ദ്ര വിദ്യാസാഗറിൻറെ പ്രതിമ തകർത്ത അക്രമത്തിനു ശേഷം നടന്ന അവസാന ഘട്ട വോട്ടെടുപ്പിലെ എല്ലാ സീറ്റിലും ബിജെപി തോറ്റു. തൃണമൂൽ നേടിയ 22 സീറ്റിൽ അവസാന ഘട്ടത്തിലെ ഒമ്പത് സീറ്റുകൾ നിർണ്ണായകമായി. സ്മൃതി ഇറാനിയുടെ വിജയം ഇന്നു പുലർച്ചെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 55,000 വോട്ടിന്‍റെ ഭൂരിപക്ഷം. 

വോട്ടു വിഹിതത്തിൽ വൻ നേട്ടമാണ് ബിജെപിക്ക്. നാല്പതു ശതമാനത്തിലധികം വോട്ട് ബിജെപി നേടിയപ്പോൾ എൻഡിഎയുടേത് നാല്പത്തിയഞ്ച് ശതമാനത്തിലെത്തി. ഉത്തർപ്രദേശിലുൾപ്പടെ പതിമൂന്ന് സംസ്ഥാനങ്ങളിൽ 50 ശതമാനത്തിലധികം വോട്ടു നേടിയാണ് എൻഡിഎ ആധികാരിക വിജയം സ്വന്തമാക്കി.

            

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

            


 

click me!