യുപിഎ അധികാരത്തിലെത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പ്രിയങ്കാ ഗാന്ധി

By Web TeamFirst Published Apr 20, 2019, 5:38 PM IST
Highlights

നിശ്ചയിച്ചതിലും രണ്ട് മണിക്കൂറോളം വൈകിയാണ്  എത്തിയതെങ്കിലും പൊരിവെയിലിനെ അവഗണിച്ചും വൻ ജനക്കൂട്ടമാണ് പ്രിയങ്കയുടെ പ്രസംഗം കേൾക്കാൻ ഓരോ കേന്ദ്രങ്ങളിലുമെത്തിയത്.

വണ്ടൂര്‍: യുപിഎ അധികാരത്തിലെത്തിയാൽ കർഷകരുടെ കടങ്ങൾ  എഴുതിത്തള്ളുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വൻകിടക്കാരുടെ കടങ്ങൾ എഴുതിത്തള്ളുന്ന മോദി സർക്കാരിന് കർഷകരുടെ നിലവിളി കേൾക്കാനാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധിക്ക് വോട്ടഭ്യർത്ഥിച്ച്  വയനാട് മണ്ഡലത്തിലെ വിവിധയിടങ്ങളിൽ  പര്യടനം നടത്തുന്നതിനിടെയാണ് പ്രിയങ്ക പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മണ്ഡലത്തിലുടനീളം സഞ്ചരിച്ച പ്രിയങ്കയ്ക്ക് ആവേശകരമായ വരവേൽപാണ് ലഭിച്ചത്. 

മാനന്തവാടിയിലും പുൽപ്പള്ളയിലും നിലമ്പൂരിലും നടന്ന തെരഞ്ഞെടുപ്പ് യോഗങ്ങിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ രൂക്ഷ വിമർശനമാണ് പ്രിയങ്ക നടത്തിയത്. കാർഷിക പ്രശ്നങ്ങളിലൂന്നിയായിരുന്നു പ്രിയങ്കയുടെ  വിമർശനമേറെയും.

ഇത്രയും ദുർബലനായൊരു പ്രധാനമന്ത്രിയും ഇത്രയും ദുർബലമായൊരു കേന്ദ്ര സക്കാരും ഇന്നോളമുണ്ടായിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങള്‍ കേൾക്കാൻ മോദിക്ക് സമയമില്ല. വയനാട്ടിലെ കാപ്പി കർഷകരുടെയും കുരുമുളക്  കർഷകരുടെയും പ്രയാസം തനിക്കറിയാമെന്ന് പുൽപ്പളളിയിൽ നടന്ന കർഷക സംഗമത്തിൽ പ്രിയങ്ക പറഞ്ഞു. വേദിക്കു മുന്നിൽ നിന്ന കർഷരുമായി പ്രിയങ്ക സംവദിക്കുകയും ചെയ്തു.

സ്വന്തം സർക്കാറുള്ളപ്പോൾ കർഷക സമരം നയിച്ച രാഹുൽ കർഷകർക്കൊപ്പമുണ്ടാകുമെന്ന് മാനന്തവാടി വള്ളിയൂർക്കാവിൽ നടന്ന പൊതുയോഗത്തിൽ പ്രിയങ്ക പറഞ്ഞു. ഞാൻ എന്റെ സഹോദരനെ നിങ്ങളെ ഏൽപ്പിക്കുകയാണ്. നിങ്ങൾ രാഹുലിനെ വിജയിപ്പിക്കുമെന്നു ഉറപ്പുണ്ടെന്നും പ്രിയങ്ക പറഞ്ഞു. നിലമ്പൂർ കോടതിപ്പടിയിലും കേന്ദ്രത്തിനെതിരെ കടുത്ത വിമർശനമാണ്  പ്രിയങ്ക നടത്തിയത്. നിശ്ചയിച്ചതിലും രണ്ട് മണിക്കൂറോളം വൈകിയാണ്  എത്തിയതെങ്കിലും പൊരിവെയിലിനെ അവഗണിച്ചും വൻ ജനക്കൂട്ടമാണ് പ്രിയങ്കയുടെ പ്രസംഗം കേൾക്കാൻ ഓരോ കേന്ദ്രങ്ങളിലുമെത്തിയത്.

click me!