
കാസർഗോട്: ചീമേനിയിലെ കള്ളവോട്ട് സംഭവത്തിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പങ്കിനെകുറിച്ചുള്ള അന്വേഷണം പൂർത്തിയായി. കണ്ണൂർ ജില്ലയിലെ പിലാത്തറയിലും പുതിയങ്ങാടിയിലും സമാനമായ രീതിയിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. കള്ള വോട്ടിന് ഉദ്യോഗസ്ഥരും കൂട്ട് നിന്നെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു.
ജില്ലാ ലോ ഓഫീസറാണ് തൃക്കരിപ്പൂർ ചീമേനി 48 ആം ബൂത്തിൽ കള്ള വോട്ട് ചെയ്ത സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെ കുറിച്ച് അന്വേഷണം നടത്തിയത്. നേരത്തെ കള്ളവോട്ട് പരാതിയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് കൂടെ ചേർത്താണ് ഇപ്പോള്‍ റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. ജില്ലാ വരണാധികാരിയായ കളക്ടർ ബുധനാഴ്ചക്കകം റിപ്പോർട്ട് മുഖ്യ തെരഞെടുപ്പ് ഓഫീസർക്ക് കൈമാറും.
കള്ള വോട്ടിന് ഉദ്യോഗസ്ഥർ കൂട്ട് നിന്നെന്നും വസ്ഥുതാപരമായ അന്വേഷണമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. അന്വേഷണം നടക്കട്ടെ എന്നാണ് ഇടത് പ്രതികരണം. പിലാത്തറയിലും പുതിയങ്ങാടിയിലും കള്ളവോട്ട് ചെയ്ത സംഭവത്തിലും സമാനമായ രീതിയിൽ അന്വേഷണം നടക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഈ റിപ്പോർട്ടും മുഖ്യ തെരഞെടുപ്പ് ഓഫീസർക്ക് കൈമാറും.
ഇതിനിടെ കാസർകോട് ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കാൻ മുഖ്യ തെരഞെടുപ്പ് കമ്മീഷര്‍ തീരുമാനിച്ചു. വെബ് സ്ട്രീമിംഗ് ദൃശ്യങ്ങളാണ് ജില്ലാ കളക്ടർ ഇന്ന് പരിശോധിക്കുക. കളളവോട്ട് പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് പരാതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശപ്രകാരമാണ് പരിശോധന. 43 പ്രശ്നബാധിത ബൂത്തുകളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുക. ബൂത്ത് ലെവൽ ഓഫീസർമാരോടും വെബ് സ്ട്രീമിംഗ് നടത്തിയ ഉദ്യോഗസ്ഥരോടും ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്.