
മുംബൈ: സമാജ്‍വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ 'കാക്കി അടിവസ്ത്ര' പരാമർശത്തിൽ പ്രതികരിച്ച് നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ജയപ്രദ രംഗത്തെത്തി. താൻ മരിച്ചാൽ നിങ്ങൾക്ക് തൃപ്തിയാകുമോയെന്ന് ജയപ്രദ ചോദിച്ചു. തെരഞ്ഞെടുപ്പിൽ അസം ഖാനെ മത്സരിക്കാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
പേടിച്ച് ഞാൻ റാംപൂർ വിട്ടെന്ന് കരുതിയോ? എനിക്കങ്ങനെ പോകാൻ കഴിയില്ല. അസം ഖാനെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മതിക്കില്ല. കാരണം, അദ്ദേഹം ജയിച്ചാൽ ജനാധിപത്യത്തിന് എന്ത് സംഭവിക്കും? സ്ത്രീകൾക്ക് സമൂഹത്തിൽ ഒരുസ്ഥാനവും ഉണ്ടാകില്ല. നിങ്ങളുടെ (അസം ഖാന്റെ) വീട്ടിലുമില്ലേ അമ്മയും പെങ്ങമാരും മകളുമൊക്കെ?. അവരോട് നിങ്ങൾ ഇങ്ങനെയാണോ പെരുമാറുക?. ഞാൻ തെരഞ്ഞെടുപ്പിൽ ശക്തമായി പോരാടുകയും ജയിക്കുകയും ചെയ്യും. ജയിച്ചതിനുശേഷം ഞാൻ പറഞ്ഞത് തരാം ആരാണ് ജയപ്രദയെന്ന്- താരം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലാണ് രാംപൂര്‍ മണ്ഡലത്തിലെ എസ് പി സ്ഥാനാര്‍ത്ഥി അസംഖാന്‍ എതിര്‍ സ്ഥാനാര്‍ത്ഥി ജയപ്രദക്കെതിരെ വിവാദ പരാമര്‍ശമുന്നയിച്ചത്. "കഴിഞ്ഞ 10 വര്‍ഷം നിങ്ങള്‍ അവരെ(ജയപ്രദ) നിങ്ങളുടെ പ്രതിനിധിയായി തെരഞ്ഞെടുത്തു. പക്ഷേ അവരെ തിരിച്ചറിയാന്‍ നിങ്ങള്‍ 17 വര്‍ഷമെടുത്തെങ്കില്‍ വെറും 17 ദിവസത്തിനുള്ളില്‍ അവരുടെ അടിവസ്ത്രം കാക്കിയാണെന്ന് എനിക്ക് തിരിച്ചറിയാന്‍ സാധിച്ചുവെന്നായിരുന്നു'' അസം ഖാന്‍റെ പരാമർശം. പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്‍റെ സാന്നിധ്യത്തിലായിരുന്നു പ്രസ്താവന.