
ദില്ലി: മുൻ എംപിയും പ്രശസ്ത നടിയുമായ ജയപ്രദ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിജെപി ടിക്കറ്റിൽ രാംപൂരിൽ നിന്നാണ് ജയപ്രദ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. തന്റെ പിറന്നാൾ ദിനമായ ഏപ്രിൽ 3 ആണ് ജയപ്രദ നാമനിർദ്ദേശ പത്രിക നൽകാൻ തെരഞ്ഞെടുത്തത്. അമ്പലവും മോസ്കും സന്ദർശിച്ചതിന് ശേഷമാണ് ജയപ്രദ അപേക്ഷ സമർപ്പിക്കാനുള്ള ഓഫീസിലെത്തിയത്.
''അനുഗ്രഹിക്കപ്പെട്ടതായി എനിക്ക് തോന്നുന്നു. ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ സാധിച്ചതും എന്റെ പിറന്നാൾദിനം തന്നെ നോമിനേഷൻ സമർപ്പിക്കാൻ സാധിച്ചതും ഭാഗ്യമായി കരുതുന്നു.'' നാമനിർദ്ദേശ പത്രിക നൽകിയതിന് ശേഷം ജയപ്രദ പറഞ്ഞു. ബിജെപി പോലെയൊരു വൻപാർട്ടിയുടെ പിന്തുണയുള്ളതിനാൽ വിജയിക്കാൻ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നായിരുന്നു ജയപ്രദയുടെ പ്രതികരണം. സമാജ്‍വാദിയിൽ പാർട്ടിയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന ജയപ്രദ പാർട്ടി നേതാവ് അസംഖാനുമായുള്ള പ്രശ്നങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്ത് വന്നതായിരുന്നു.
സമാജ്‍വാദി പാർട്ടിയിൽ ചേർന്ന ജയപ്രദ യുപിയിലെ രാംപുരിൽ നിന്ന് രണ്ട് തവണ ലോക്സഭാംഗമായി. 2004-ലിലും 2009-ലും ആയിരുന്നു ഈ തെരഞ്ഞെടുപ്പ് വിജയങ്ങൾ. ഇതിന് പിന്നാലെയായിരുന്നും അസംഖാൻ വിവാദം. വിവാദത്തിന് പിന്നാലെ സമാജ്‍വാദി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ജയപ്രദ അമർസിംഗിനൊപ്പം ആർഎൽഡിയിൽ ചേക്കേറി. 2014-ൽ ബിജ്നോർ മണ്ഡലത്തിൽ നിന്ന് വീണ്ടും ലോക്സഭയിലേക്ക് മത്സരിച്ച ജയപ്രദ പക്ഷേ പരാജയപ്പെട്ടു. ഇത്തവണ വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് താരം.