
ദില്ലി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ ചേരും. പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കം തുടരുകയാണ്.
സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ പത്തനംതിട്ട സീറ്റ് ലക്ഷ്യം വച്ചുള്ള കരുനീക്കങ്ങളിലാണ്. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കില്‍ സുരേന്ദ്രന് തൃശ്ശൂരും കിട്ടാത്ത സാഹചര്യമുണ്ടാകും. പാലക്കാട് ശോഭാസുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ടെങ്കിലും സി. കൃഷ്ണകുമാറിനെയാണ് മുരളീധരവിഭാഗത്തിന് താല്‍പര്യം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യങ്ങളില്‍ എന്ത് നിലപാടെടുക്കുന്നു എന്നത് നിര്‍ണായകമാണ്.
അതേ സമയം ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും. ദില്ലിയിൽ ചേരുന്ന ദേശീയ തെരഞ്ഞെടുപ്പ് സമിതി പട്ടികയ്ക്ക് അംഗീകാരം നൽകുമെന്നാണ് സൂചന. ആദ്യ ഘട്ടങ്ങളിലെ 100 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പട്ടികയിലുണ്ടാകും.
മോദി വാരാണസിയിലാകും മത്സരിക്കുക. അതേസമയം ഭരണവിരുദ്ധവികാരം ഒഴിവാക്കാനായി, ചില സിറ്റിംഗ് എംപിമാര്‍ക്ക് പകരം പുതുമുഖങ്ങളെ പരീക്ഷിക്കാനും സാധ്യതയുണ്ട്.