സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം; ചൊവ്വാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക്

By Web TeamFirst Published Apr 21, 2019, 12:22 AM IST
Highlights

സംസ്ഥാനത്ത് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അവസാന മണിക്കൂറുകളിൽ ആവേശത്തിലാണ് എല്ലാ മുന്നണികളും. സംസ്ഥാനത്ത് രണ്ട് കോടി 61 ലക്ഷം പേർക്കാണ് ഇക്കുറി വോട്ടവകാശമുളളത്

തിരുവന്തപുരം: സംസ്ഥാനത്ത് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അവസാന മണിക്കൂറുകളിൽ ആവേശത്തിലാണ് എല്ലാ മുന്നണികളും. സംസ്ഥാനത്ത് രണ്ട് കോടി 61 ലക്ഷം പേർക്കാണ് ഇക്കുറി വോട്ടവകാശമുളളത്. വോട്ടെടുപ്പിനായുളള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ ടിക്കാറാം മീണ പറ‌ഞ്ഞു.

വോട്ടർമാരിൽ ഒരു കോടി 26 ലക്ഷം പേർ പുരുഷമാരും ഒരു കോടി 34 ലക്ഷം പേർ സ്ത്രീകളും 174 പേർ ഭിന്നലിംഗക്കാരുമാണ്. ഇതില്‍ രണ്ട് ലക്ഷത്തി 88ആയിരം കന്നിവോട്ടർമാരാണ്. മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാരും കൂടുതൽ പോളിംഗ് ബുത്തുകളും ഉള്ളത്. 24, 970 പോളിംഗ് ബൂത്തുകളിൽ 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്. 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ് സൗകര്യവും ഉണ്ടാകും. 44,427 ബാലറ്റ് യൂണിറ്റുകളും 32,746 കൺട്രോൾ യൂണിറ്റുകളും 257 സട്രോങ് റൂമുകളും 57 വോട്ടെണ്ണൽ കേന്ദ്രങ്ങളും സജ്ജീകരിക്കും.

സ്ഥാനാർത്ഥികളുടെ കേസുകളെ കുറിച്ചുളള വിവരങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ രേഖകൾ ഒരു മാസത്തിനുളളിൽ സമർപ്പിച്ചില്ലെങ്കിൽ നിയമ നടപടിയെടുക്കും. പെരുമാറ്റച്ചട്ടംലംഘിച്ചതിന് സംസ്ഥാനമാകെ 15 ലക്ഷത്തോളം പോസ്റ്ററുകളാണ് കമ്മീഷൻ നീക്കിയത്. പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷം സംസ്ഥാനത്ത‌് അനധികൃതമായി കൈവശംവച്ച 31 കോടി രൂപയുടെ വസ്തുക്കളാണ് കമ്മീഷൻ പിടിച്ചെടുത്തത്.

click me!