അതൃപ്തിയുണ്ട്, പക്ഷെ വടകരയിൽ വിമത സ്ഥാനാർത്ഥിയുണ്ടാവില്ല: ഷേഖ് പി ഹാരിസ്

By Web TeamFirst Published Mar 11, 2019, 12:41 PM IST
Highlights

തെരഞ്ഞടുപ്പിൽ ഇടതുമുന്നണിയുമായി സഹകരിക്കുമെന്നും വടകരയിൽ എൽജെഡിയുടെ വിമത സ്ഥാനാർത്ഥിയുണ്ടാകില്ലെന്നും ഷേഖ് പി ഹാരിസ് പറഞ്ഞു

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ വിമത സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ലോക് താന്ത്രിക്ക് ജനതാദൾ നേതാവ് ഷേഖ് പി ഹാരിസ്. വടകരയിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ പാർട്ടിയിലാകെ അസംതൃപ്തിയുണ്ട്. എന്നാലും തെരഞ്ഞടുപ്പിൽ ഇടതുമുന്നണിയുമായി സഹകരിക്കുമെന്നും വടകരയിൽ എൽജെഡിയുടെ വിമത സ്ഥാനാർത്ഥിയുണ്ടാകില്ലെന്നും ഷേഖ് പി ഹാരിസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എൽജെഡിക്ക് അര്‍ഹമായ പ്രാധാന്യം നൽകുമെന്ന് ഉറപ്പ് കിട്ടിയതായും ഷേഖ് പി ഹാരിസ് പറഞ്ഞു

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് അനുവദിക്കാത്തതിനെ ചൊല്ലി ലോക് താന്ത്രിക് ജനതാദളില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. സീറ്റ് വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനും എല്‍ഡിഎഫിനുമെതിരെ പരസ്യവിമര്‍ശനമുന്നയിച്ച് കോഴിക്കോട് ജില്ലാ അധ്യക്ഷൻ മനയത്ത് ചന്ദ്രൻ രംഗത്തെത്തിയിരുന്നു. വടകര സീറ്റ് നല്‍കാമെന്ന വാഗ്ദാനത്തില്‍ ഇടത് മുന്നണിയിലെത്തിയ പാര്‍ട്ടിക്ക് ആ സീറ്റ് നേടിയെടുക്കാന്‍ കഴിയാതെ പോയതില്‍ നേതൃത്വത്തിനെതിരെ ഒരു വിഭാഗം കടുത്ത അമര്‍ഷത്തിലാണ്. സീറ്റ് നിഷേധത്തിൽ പ്രതിഷേധിച്ച് വടകരയില്‍ പ്രത്യേകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കവും മനയത്ത് ചന്ദ്രനും കൂട്ടരും നടത്തുന്നുവെന്നാണ് സൂചന. 

click me!