news
എക്സിറ്റ് പോളുകൾ അട്ടിമറിക്കും വിധം ഒന്നും സംഭവിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ തവണയിലേക്കാൾ സീറ്റുകൾ കൂട്ടി, ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടി അധികാരത്തിലേക്ക് നടന്നടുക്കുന്നു.
ദില്ലി: രാജ്യത്തിന്‍റെ 'നാളെ' ഇനി ബിജെപിക്കൊപ്പം. ഒറ്റയ്ക്ക് മുന്നൂറ് സീറ്റുകൾ എന്ന ലക്ഷ്യത്തിന് തൊട്ടടുത്തെത്തി, കേവലഭൂരിപക്ഷം ഒറ്റയ്ക്ക് നേടി ബിജെപി വീണ്ടും അധികാരത്തിലേക്കെത്തുകയാണ്. നരേന്ദ്രമോദി എന്ന ഐക്കണിനെ ചുറ്റിപ്പറ്റിയുള്ള വമ്പൻ വിജയം. ഇനി എൻഡിഎ 2.0-യുടെ കാലമാണ്.
ആറാഴ്ച നീണ്ട, ആവേശം കൊടികയറിയ പോരാട്ടത്തിനൊടുവിലാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം അധികാരത്തിലെത്തുന്നത്. 543 സീറ്റുകളിൽ 542 എണ്ണത്തിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. കേവലഭൂരിപക്ഷമുറപ്പിക്കാൻ ഒരു പാർട്ടിക്കോ മുന്നണിക്കോ ഇതിൽ 272 സീറ്റുകൾ വേണം. 2014-ൽ 282 സീറ്റുകൾ നേടി ഒറ്റയ്ക്ക് കേവലഭൂുരിപക്ഷം നേടിയാണ് മോദി അധികാരത്തിലേറിയത്. അതേ, വിജയത്തിളക്കം, സീറ്റുകളുടെ എണ്ണം കൂട്ടി മോദി ആവർത്തിച്ചിരിക്കുന്നു.
ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയും ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമടക്കമുള്ളവർ മോദിയെ അഭിനന്ദിച്ച് രംഗത്തെത്തി. എക്സിറ്റ് പോളുകൾ അപ്പാടെ തെറ്റാമെന്ന് പ്രവചിച്ച ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള വിജയികളെ അഭിനന്ദിച്ച് രംഗത്തെത്തി.
ദില്ലിയിൽ ബിജെപി നേതൃയോഗം
ഇന്ന് വൈകിട്ട് ദില്ലിയിൽ ചേരുന്ന ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിൽ ഇനിയെന്തൊക്കെ നടപടികൾ വേണമെന്ന കാര്യങ്ങൾ ചർച്ചയാകും. പ്രധാനമന്ത്രി നരേന്ദ്രമോദി വൈകിട്ട് അഞ്ചരയോടെ ബിജെപി ആസ്ഥാനത്തെത്തും. വൈകിട്ട് ആറ് മണിയോടെ മോദി പ്രവർത്തകരെ അഭിസംബോധന ചെയ്യും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരോട് 25-ന് ദില്ലിയിലെത്താൻ ബിജെപി നിർദേശിച്ചിട്ടുണ്ട്. അതായത് പിറ്റേന്നാകും സത്യപ്രതിജ്ഞാ ചടങ്ങുകളെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം, വാരാണസിയിൽ സത്യപ്രതിജ്ഞാച്ചടങ്ങുകൾ നടക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും സജീവമാണ്.
ഹൃദയഭൂമിയിൽ ബിജെപി
ഹിന്ദി ഹൃദയഭൂമിയിലെ വോട്ട് ബാങ്കുകൾ തിരിച്ചു പിടിച്ചും, ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും വിജയം ഉറപ്പിച്ചും, ബംഗാളിലും ഒഡിഷയിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പുതിയ വോട്ട് ബാങ്കുകൾ തുറന്നുമാണ് ബിജെപിയുടെ വിജയം. തെക്കേ ഇന്ത്യയിൽ കർണാടകയിലും ബിജെപി വോട്ട് ബാങ്ക് തിരിച്ചു പിടിച്ചു.
ഇത് ഇന്ത്യയുടെ വിജയമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യപ്രതികരണം, അതും ട്വിറ്ററിലൂടെ.
सबका साथ + सबका विकास + सबका विश्वास = विजयी भारत
Together we grow.
Together we prosper.
Together we will build a strong and inclusive India.
India wins yet again!
'നമ്മളൊന്നിച്ച് വളരാം. നമുക്കൊന്നിച്ച് പുരോഗതിയിലേക്ക് കുതിക്കാം. ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഇന്ത്യയെ കെട്ടിപ്പടുക്കാം. രാജ്യം വീണ്ടും വിജയിച്ചിരിക്കുന്നു'', മോദി ട്വീറ്റ് ചെയ്തു.
ആദ്യമണിക്കൂറിൽത്തന്നെ ലീഡ് നിലയിൽ എൻഡിഎ മുന്നണി ഇരുന്നൂറെന്ന സംഖ്യ കടന്നു. ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോഴേക്ക്, കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിൽ എൻഡിഎ എത്തി. പിന്നീടങ്ങോട്ട് അരമണിക്കൂറിനുള്ളിൽ മുന്നൂറ് സീറ്റ് പിന്നിട്ടു. ആദ്യ നാല് മണിക്കൂറിന് ശേഷം, മുന്നൂറ്റമ്പതോളം സീറ്റുകളിൽ മുന്നേറുകയാണ് എൻഡിഎ.