
വയനാട്: ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആലോചിച്ചുറപ്പിച്ചാണ് എല്ലാവരും പോളിംഗ് ബൂത്തിലേക്കെത്തുക. എന്നാല്‍ മണ്ഡലത്തില്‍ ആരൊക്കെയാണ് മത്സരിക്കുന്നതെന്ന് പോലും അറിയാതെ ബൂത്തിലേക്കെത്തുന്നവരുമുണ്ട്. അതും രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍.
വയനാട് നിയോജകമണ്ഡലത്തിലുള്‍പ്പെട്ട നിലമ്പൂര്‍ ഉള്‍വനത്തിലെ നെടുങ്കയം ആദിവാസി കോളനിയിലെ ബൂത്തിലെത്തുന്നവര്‍ക്ക് രാഹുല്‍ ഗാന്ധി ആരാണ് എന്ന് പോലും അറിയില്ല. നെടുങ്കയം, മാഞ്ചീരി, മുണ്ടക്കടവ് ആദിവാസി കോളനികളില്‍ നിന്നുള്ള 467 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. പുറംലോകവുമായി ബന്ധപ്പെടാൻ മടിക്കുന്ന ചോലനായ്ക്കര്‍ വിഭാഗത്തിലുള്ളവരാണ് കൂടുതലും. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനവുമായി കോളനിയിലെത്തി ആളുകളെ ബൂത്തിലേക്ക് എത്തിക്കുകയാണ് പതിവ്.
മാഞ്ചീരി കോളനിയിലെ മൂപ്പൻ കരിയന്‍റെ നേതൃത്വത്തിലാണ് ഒരു കൂട്ടം വോട്ടര്‍മാര്‍ ബൂത്തിലേക്കെത്തിയത്. പക്ഷേ. മൂപ്പന് പോലും രാഹുല്‍ ഗാന്ധി ആരാണ് എന്ന് അറിയില്ല. കോളനിയിലെ കുങ്കന്‍റെ അവസ്ഥയും ഇത് തന്നെയാണ്. നിലമ്പൂരില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുളള മാഞ്ചീരി ഉള്‍പ്പെടെയുള്ള കോളനികളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്താറില്ല. അതിനാല്‍ തന്നെ രാഹുല്‍ ഗാന്ധി അല്ല ആരാണെങ്കിലും സ്ഥാനാര്‍ത്ഥികളെക്കുറിച്ച് അറിയാറുമില്ല. എന്തായാലും ഉള്‍വനത്തിലെ കോളനികളില്‍ നിന്ന് വന്നവര്‍ക്ക് ഭക്ഷണവും നല്‍കിയാണ് നെടുങ്കയംകാര്‍ യാത്രയാക്കിയത്.