
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രൻ. കേരളത്തിലെ ജനങ്ങൾ പിണറായിയുടെ പരമാർശം വിലയിരുത്തുമെന്ന് എൻ കെ പ്രേമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിന്‍റെ മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തി ഇത്തരം പരാമർശം നടത്തുന്നത് യുക്തിസഹമാണോയെന്നും പിണറായി സിപിഎമ്മിന്‍റെ മാത്രം മുഖ്യമന്ത്രിയല്ലെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. നെറിയും നെറികേടും വേർതിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും പ്രേമചന്ദ്രൻ കുട്ടിച്ചേർത്തു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ എൻ കെ പ്രേമചന്ദ്രനെതിരായ 'പരനാറി' പ്രയോഗത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിൽ പ്രതികരിക്കുകയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.
"ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്? രാഷ്ട്രീയത്തിൽ നെറി വേണം. ആ നെറി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. അന്ന് എൽഡിഎഫിനോട് ചെയ്തത് ഇനി യുഡിഎഫിനോട് ചെയ്യില്ലാ എന്ന് ആര് കണ്ടു?" - പിണറായി വിജയൻ കൊല്ലത്ത് ചോദിച്ചു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലത്തെ അന്നത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം എ ബേബിയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു പിണറായി വിജയൻ എൻ കെ പ്രേമചന്ദ്രനെ 'പരനാറി' എന്ന് വിളിച്ചത്. പിണറായിയുടെ പരാമർശം പാർട്ടിക്കുള്ളിലും പുറത്തും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കൊല്ലത്തെ സിറ്റിംഗ് എംപിയായ എൻ കെ പ്രേമചന്ദ്രനെതിരെ കെഎൻ ബാലഗോപാലാണ് ഇത്തവണത്തെ സിപിഎം സ്ഥാനാർത്ഥി