രഹസ്യ യോഗം ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ നടപടിയില്ല; അയഞ്ഞ് മുല്ലപ്പള്ളി

By Web TeamFirst Published Mar 23, 2019, 9:53 AM IST
Highlights

ചെന്നിത്തല വീണ്ടും സംസാരിച്ചതിനെ തുടര്‍ന്നാണ് കടുത്ത നിലപാട് വേണ്ടെന്ന തീരുമാനത്തിലേക്ക് മുല്ലപ്പള്ളി എത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. 

കോഴിക്കോട്: വയനാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ അതൃപ്തരായ കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തിയ രഹസ്യ യോഗത്തില്‍ തല്‍ക്കാലം നടപടിയില്ല. ഐ ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ അന്വേഷണം നടത്തി വേണ്ട അച്ചടക്ക നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. ചെന്നിത്തല വീണ്ടും സംസാരിച്ചതിനെ തുടര്‍ന്നാണ് കടുത്ത നിലപാട് വേണ്ടെന്ന തീരുമാനത്തിലേക്ക് മുല്ലപ്പള്ളി എത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. 

തെരഞ്ഞെടുപ്പ് സമയത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരനും രംഗത്തു വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കേ ചേര്‍ന്ന ഗ്രൂപ്പ് യോഗം കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. മുല്ലപ്പള്ളി തന്നെ നേരിട്ട് അന്വേഷണം നടത്താനാണ് തീരുമാനിച്ചിരുന്നത്. അച്ചടക്കലംഘനം ബോധ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് കാലമെന്ന് പോലും നോക്കാതെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. 

പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹാരം കാണാമെന്നും കടുത്ത നടപടിയിലേക്ക് നീങ്ങരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടതായാണ് സൂചന. ചെന്നിത്തലയുടെ അറിവോടെയാണ് രഹസ്യയോഗം വിളിച്ചതെന്ന് ചില നേതാക്കള്‍ നേതൃത്വത്തോട് പറഞ്ഞതായും സൂചനയുണ്ട്.  വയനാട് സീറ്റ് കൈവിട്ടതിലുള്ള അതൃപ്തിയറിക്കാനും, കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് സ്ഥാനത്തിന് അവകാശമുന്നയിക്കാനുമാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് രഹസ്യയോഗം നടത്തിയത്. 

click me!